
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ ക്രിമിനൽ സംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്. അസി, പ്രിസൺ ഓഫീസർ നിധിൻ, എ സി പ്രദീപ്, രഞ്ജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കോഴിക്കോട് സ്വദേശികളുമായ അജിത്ത് വര്‍ഗീസ്, ജില്‍ഷാദ്, മുഹമ്മദ് അനസ് എന്നിവരാണ് ജയിലില്‍ ആക്രമണം നടത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയിലിൽ കിടക്കുന്ന സുഹൃത്തിനെ കാണാനെത്തിയതായിരുന്നു സംഘം. സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ ഇവരുടെ സുഹൃത്തായ തടവുപുള്ളിയെ കാണണമെന്നാവശ്യപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഘം എത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം ജയിലില്‍ എത്തിയ ഇയാളുടെ വെരിഫിക്കേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ടെന്നും സന്ദര്‍ശന സമയം കഴിഞ്ഞതും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ കാണാനുള്ള അനുമതി നിഷേധിച്ചു. ജയിൽ പരിസരത്ത് നിന്ന് പോകാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു.
അത് ഇഷ്ടപ്പെടാതെ മൂന്നംഗ സംഘം തട്ടിക്കയറുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണം നടത്തിയ സംഘം നിരവധി കേസുകളിൽ പ്രതികളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







