
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കീഴ്ശാന്തിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ചേർത്തല സ്വദേശിയ്ക്കാണു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്നു ക്ഷേത്രത്തിലെ മേൽശാന്തിയോടു ക്വാറന്റയിനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ചേർത്തല സ്വദേശിയായ കീഴ് ശാന്തിയ്ക്കു സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്കു ഇടയാക്കിയിട്ടുണ്ട്.
ഒരു മാസത്തോളമായി വിവാഹത്തിന്റെ ആവശ്യത്തിനായി കീഴ്ശാന്തി അവധിയിലായിരുന്നു. ഈ സാഹചര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു ഏറ്റുമാനൂർ ക്ഷേത്രം ദേവസ്വം അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. കഴിഞ്ഞ മാസം 15 മുതൽ കീഴ്ശാന്തി ക്ഷേത്രത്തിൽ എത്തിയിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇദ്ദേഹത്തിന്റെ പ്രതിശ്രുത വധി തമിഴ്‌നാട്ടിൽ പഠിക്കുകയാണ്. നാട്ടിലെത്തിയ ഇവരെ കൊവിഡ് ടെസ്റ്റിനും മറ്റുമായി ആശുപത്രിയിലേയ്ക്കു കൊണ്ടു പോയത് കീഴ്ശാന്തി സ്വന്തം ബൈക്കിലായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അവധിയിലായിരുന്നെങ്കിലും കഴിഞ്ഞ 28 ന് കീഴ്ശാന്തി ക്ഷേത്രത്തിലെ മേൽശാന്തി മഠത്തിൽ എത്തി മേൽശാന്തിയെ സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രത്തിലെ മേൽശാന്തിയോടു ക്വാറന്റയിനിൽ പോകാൻ നിർദേശം നൽകിയത്.
ഇതിനിടെ ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ കച്ചവടക്കാരനും കൊവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഇതേ തുടർന്നു ജില്ലാ കളക്ടർ അടക്കമുള്ളവർ ഏറ്റുമാനൂർ മാർക്കറ്റിൽ പരിശോധന നടത്തി.







