Spread the love

കോട്ടയം: കൈക്കൂലിക്കേസില്‍ വിജിലൻസ് പിടിയിലായ കോട്ടയം എംജി സർവകലാശാല അസിസ്റ്റൻ്റ് സി.ജെ എൽസിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ഉദ്യോഗസ്ഥ കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടതായി സര്‍വകലാശാല പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി. രണ്ട് എംബിഎ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് എല്‍സി തിരുത്തിയെന്നും സര്‍വകലാശാല പറയുന്നു.

video
play-sharp-fill

എൽസിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശുപാർശ ഇന്നു ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. സിൻഡിക്കേറ്റ് യോഗം ശുപാർശ അംഗീകരിച്ചതിന് പിന്നാലെ എൽസിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ വർഷം ജനുവരിയിലാണ് വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ഇടതു സംഘടനാ നേതാവ് കൂടിയായ എൽസി വിജിലൻസ് പിടിയിലായത്.

ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്നും പിരിച്ചു വിടണമെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍സിയെ പിരിച്ചു വിടാന്‍ ഒക്ടോബറില്‍ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഈ തീരുമാനമാണ് നടപ്പാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ കൈമാറുന്നതിനായി തിരുവല്ലാ സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍ നിന്ന് പലതവണയായി ഒരു ലക്ഷം രൂപയിലധികം കൈപ്പറ്റിയെന്നാണ് എല്‍സിക്കെതിരായ കേസ്.

സര്‍വകലാശാലയില്‍ വെച്ച് തന്നെ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29 നാണ് എല്‍സിയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന് ആർപ്പൂക്കര സ്വദേശിയായ എൽസിയെ എംജി സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.