തിരുവല്ലയിൽ ബസ് യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിച്ചു ; അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാളെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് പിടികൂടി ഉടമ;പിടിയിലായത് തിരുവനന്തപുരം സ്വദേശിയായ അറുപത്തിമൂന്നുകാരൻ
തിരുവല്ല: ബസ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചയാളെ പിന്തുടര്‍ന്ന് പിടികൂടി.
ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്ത് പോക്കറ്റടിയും മൊബൈല്‍ മോഷണവും പതിവാക്കിയ തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് വീട്ടില്‍ സോമന്‍ (63) ആണ് പിടിയിലായത്.
വില കൂടിയ മൂന്ന് മൊബൈല്‍ ഫോണുകളും 18,00 രൂപ അടങ്ങുന്ന പഴ്സും പൊലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തു. പന്തളം പറന്തല്‍ സ്വദേശി ജെയിംസ് മാത്യുവിന്റെ 25,000 രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലിസ് സോമനെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ അടൂരില്‍ നിന്നും പന്തളത്തേക്ക് വന്നതായിരുന്നു ജെയിംസ്. പന്തളത്ത് ബസ് ഇറങ്ങി മിനിട്ടുകള്‍ക്ക് ശേഷമാണ് മൊബൈല്‍ നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍ തന്നെ ജെയിംസ് മറ്റൊരു വാഹനത്തില്‍ സൂപ്പര്‍ ഫാസ്റ്റിനെ പിന്തുടര്‍ന്നു. തിരുവല്ലയില്‍ എത്തും മുമ്ബ് തിരുവല്ല പൊലീസില്‍ വിവരമറിയിച്ചു. സൂപ്പര്‍ ഫാസ്റ്റ് സ്റ്റാന്‍ഡില്‍ എത്തുമ്ബോഴേക്കും പൊലീസും ജെയിംസും സ്ഥലത്തെത്തി.
തുടര്‍ന്ന് ബസിനുള്ളില്‍ നിന്നും സോമനെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും പഴ്സും കണ്ടെടുത്തത്.
കോട്ടയത്ത് നടത്തിയ പോക്കറ്റടി കേസില്‍ പിടിയിലായ സോമന്‍ ഒരാഴ്ച മുമ്ബാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.