ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം: തടയാനെത്തിയ പാറാവുകാരനെ അടിച്ചു പരിക്കേൽപ്പിച്ചു; കോട്ടയത്ത് വീണ്ടും പൊലീസുകാരന് നേരെ ഗുണ്ടയുടെ ആക്രമണം

ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം: തടയാനെത്തിയ പാറാവുകാരനെ അടിച്ചു പരിക്കേൽപ്പിച്ചു; കോട്ടയത്ത് വീണ്ടും പൊലീസുകാരന് നേരെ ഗുണ്ടയുടെ ആക്രമണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പുലർച്ചെ മണിമലയിൽ എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു പിന്നാലെ ചിങ്ങവനത്തും പൊലീസുകാരന് നേരെ ഗുണ്ടയുടെ ആക്രമണം. അടിപിടിക്കേസിൽ കേസെടുത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോളുമായെത്തി ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സിവിൽ പൊലീസ് ഓഫിസർക്ക് നേരെ ആക്രമണം ഉണ്ടായത്. ആത്മഹത്യാ ശ്രമം നടത്തിയ ചാന്നാനിക്കാട് കണിയാന്മലതാഴെ വിഷ്ണു പ്രദീപി(24)നെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ പരിക്കേറ്റ സിവിൽ പൊലീസ് ഓഫിസർക്ക് പ്രഥമ ശുശ്രൂഷ നൽകി.

രണ്ടു ദിവസം മുൻപ് ചാന്നാനിക്കാട് ഭാഗത്തു വച്ച് വിഷ്ണു മറ്റൊരു യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും പൊലീസ് ഇയാൾക്കു നിർദേശം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വൈകിട്ട് നാലു മണിയോടെ പൊലീസ് സ്റ്റേഷനു മുന്നിൽ കയ്യിൽ പെട്രോൾ നിറച്ച കുപ്പിയുമായാണ് പ്രതി എത്തിയത്. തുടർന്നു പെട്രോൾ തലയിലൂടെ ഒഴിച്ച് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കുകയായിരുന്നു. സംഭവം കണ്ടു നിന്ന സ്‌റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ഓടിയെത്തി വിഷ്ണുവിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ വിഷ്ണുവിനെ കടന്നാക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തി വിഷ്ണുവിനെ കീഴ്‌പ്പെടുത്തി. ഇയാളുടെ കയ്യിലിരുന്ന പെട്രോൾ കുപ്പി വലിച്ചെറിഞ്ഞ് കളയുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.