
കോട്ടയം: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസില്‍ ഒരു യുവതി കൂടി പിടിയില്‍. ഒന്നാംപ്രതി നജീബുമായി അടുപ്പമുണ്ടായിരുന്ന കോട്ടയം വാഴൂര്‍ സ്വദേശി മായയെയാണ് കൊച്ചി അമ്പലമേട് പൊലീസ് അറസ്റ്റു ചെയ്തത്.
കേസില്‍ ഇതുവരെ ഏഴുപേര്‍ പിടിയിലായി. അവയവ കൈമാറ്റത്തിനായി മായ അപരിചിതനായ ഒരാളെ സ്വന്തം സഹോദരനെന്ന് വ്യാജ രേഖയുണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
റേഷൻ കാര്‍ഡിലാണ് മായ അപരിചിനെ സഹോദരനാക്കി ചേര്‍ത്തത്. ശേഷം അവയവ ദാനത്തിന് അനുമതി നേടുന്നതിനായി ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റിക്ക് മുമ്പാകെ മായ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്നും പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് മായ മുഖ്യപ്രതി നജീബ് വഴി പണം വാങ്ങിയതിനും അന്വേഷണ സംഘത്തിന് തെളിവ് കിട്ടി.
അനധികൃത രേഖയുണ്ടാക്കാൻ കൂട്ടു നിന്നതുള്‍പ്പെടെ സംഘടിത കുറ്റകൃത്യത്തിന്റെ ഭാഗമാകല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്.
പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നിലവില്‍ കേസില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
പ്രധാന പ്രതി കല്ലട്ര സ്വദേശി നബീബ്, ഭാര്യ റഷീദ, വ്യാജ രേഖയുണ്ടാക്കാൻ എല്ലാ സഹായങ്ങളും ചെയ്ത കുന്നത്തുനാട് പള്ളിക്കര സ്വദേശി സണ്ണി വര്‍ഗീസ്, ഭാര്യ സിനി, തൊടുപുഴ സ്വദശി ഡെബിൻ ജോസ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
നജീബിന്റെ ഡയറിലെ വിശദാംശങ്ങളില്‍ നിന്നാണ് ഡെബിൻ ജോസിലേക്ക് പൊലീസ് എത്തിയത്.
പാവപ്പെട്ടവരെയും പണത്തിന് ആവശ്യമുള്ളവരെയും പ്രലോഭിപ്പിച്ച് അവയവ കൈമാറ്റ തട്ടിപ്പില്‍ പെടുത്തുന്ന ഇടനിലക്കാരനാണ് ഡെബിന്.
കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷം തുടരുകയാണ്.







