കൊറോണക്കാലത്ത് കൊല്ലുന്ന ബില്ലുമായി കോട്ടയത്തെ കിംസ് ആശുപത്രി: രണ്ടര മണിക്കൂറിന് ഈടാക്കിയത് 2800 രൂപ..! ആളെത്താത്ത ആശുപത്രികൾ രോഗികളെ ഊറ്റിപ്പിഴിയുന്നു

കൊറോണക്കാലത്ത് കൊല്ലുന്ന ബില്ലുമായി കോട്ടയത്തെ കിംസ് ആശുപത്രി: രണ്ടര മണിക്കൂറിന് ഈടാക്കിയത് 2800 രൂപ..! ആളെത്താത്ത ആശുപത്രികൾ രോഗികളെ ഊറ്റിപ്പിഴിയുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിൽ എത്തുന്നവരെ ഊറ്റിപ്പിഴിഞ്ഞ് കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രി. ആശുപത്രിയിൽ രണ്ടു മണിക്കൂർ മാത്രം ചികിത്സിച്ചതിന് ഈടാക്കിയത് 2845 രൂപ..! ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് അഞ്ചര വരെ ആശുപത്രിയിൽ ചികിത്സ തേടിയതിനുള്ള ചാർജാണ് ഇത്. ആശുപത്രിയിലെ റൂം വാടകയും ഫാർമസി ചാർജും പരിശോധനയ്ക്കുള്ള നിരക്കും മാത്രമാണ് ഇത്. രോഗികൾ ഇല്ലാത്ത കാലത്ത് എത്തുന്നവരെ പരമാവധി ഊറ്റിപ്പിഴിയുക എന്ന ലക്ഷ്യമാണ് ആശുപത്രികൾക്കുള്ളത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.52 നാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് എന്നു ബിൽ പരിശോധിക്കുന്നതിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഈ ബില്ലിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിന്റെ തീയതിയും സമയവും കാണിക്കുന്നത് 05.45 ആണ്. ആശുപത്രിയിൽ രോഗി എത്തിയപ്പോൾ തന്നെ ചികിത്സയ്ക്കുള്ള അഡ്വാൻസ് ആയി രണ്ടായിരം രൂപ ഈടാക്കി. ഇതിനു ശേഷമാണ് ചികിത്സ ആരംഭിച്ചത് തന്നെ. തുടർന്നു രോഗിയെ റൂമിലേയ്ക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലിനിക്കൽ ചാർജ് ഇനത്തിൽ ഇൻവെസ്റ്റിഗേഷൻ എന്നു കാണിച്ച് ഈടാക്കിയിരിക്കുന്നത് 500 രൂപയാണ്. ഡോക്ടറെ കണ്ട കൺസൾട്ടേഷൻ ചാർജ് ഇനത്തിൽ 300 രൂപയും, രണ്ടു മണിക്കൂറിനുള്ള മുറി വാടകയായി 1200 രൂപയും ഈടാക്കിയിട്ടുണ്ടെന്നു ബില്ലിൽ നിന്നും വ്യക്തമാകുന്നുണ്ട്.

ഫാർമസി ഇനത്തിൽ 734 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ആശുപത്രിയിലെ കഫറ്റേരിയ ഉപയോഗിച്ച ഇനത്തിൽ 59.97 രൂപയും, മറ്റു സേവനങ്ങൾ എന്ന പേരിൽ നൂറ് രൂപയും ഈടാക്കിയതായി ബില്ലിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരം രൂപ അഡ്വാൻസിനു ശേഷം 834 രൂപ കൂടി കയ്യിൽ നിന്നും നൽകിയ ശേഷമാണ് രോഗിയ്ക്കു മടങ്ങാനായത്.

രോഗിയെയുമായി ആദ്യം കിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്കാണ് എത്തിയത്. തുടർന്നു ആദ്യം അത്യാഹിത വിഭാഗത്തിലെ ഫീസ് ഈടാക്കി. ഇതിനു ശേഷം എക്‌സെറെയും, രക്ത പരിശോധനയും, അത്യാഹിത വിഭാഗത്തിലെ ഫീസായ 300 രൂപയും സഹിതം 1494 രൂപ ഈടാക്കി. ഇതിനു ശേഷം ഓർത്തോ വിഭാഗത്തിലെ ഡോക്ടറെ കണ്ടതിന് പ്രത്യേകം ഫീസും ഈടാക്കി.

രണ്ടു മണിക്കൂർ മാത്രം ആശുപത്രിയ്ക്കുള്ളിൽ ചിലവഴിച്ചതിന്റെ പേരിൽ ഏതാണ്ട് നാലായിരത്തിനു മുകളിലുള്ള തുകയാണ് കിംസ് ആശുപത്രി അധികൃതർ രോഗിയിൽ നിന്നും കൊള്ളയടിച്ചത്. രണ്ടു മണിക്കൂറിന്റെ മാത്രം സമയത്തിന് മുറി വാടകയായി 1600 രൂപയിലധികം ഈടാക്കുന്നതും കൊറോണക്കാലത്ത് കൊള്ളയായി തന്നെ കണക്കാക്കാം.

കൊറോണക്കാലത്ത് രോഗികളെ ലഭിക്കാതെ വന്നതോടെ കിട്ടുന്ന രോഗികളെ പിഴിഞ്ഞെടുക്കുകയാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ. സ്വകാര്യ ആശുപത്രികൾക്കെതിരെ പരാതി കൊടുക്കാൻ നിലവിൽ മാർഗമില്ലാത്തതിനാൽ ഇവർ പറയുന്ന ബില്ല് നൽകി മടങ്ങുക മാത്രമാണ് സാധാരണക്കാരായ രോഗികൾക്കു മാർഗം.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നും ചെയ്യാതെ കയ്യും കെട്ടി നിൽക്കുന്ന സ്വകാര്യ ആശുപത്രികളാണ് ഇപ്പോൾ രോഗികളെ പിഴിയുന്നത്. ഈ സാഹചര്യത്തിലാണ് കൊറോണയെ പ്രതിരോധിച്ചു തോൽപ്പിച്ച സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മാതൃകാ പരമായിരിക്കുന്നത്.