സിലിയുടെ സ്വർണ്ണാഭരണങ്ങൾ കട്ടപ്പനയിലെന്ന് സൂചന ; ജോളിയുമായി  പോലീസ് കട്ടപ്പനയിലെത്തി തെളിവെടുക്കും

സിലിയുടെ സ്വർണ്ണാഭരണങ്ങൾ കട്ടപ്പനയിലെന്ന് സൂചന ; ജോളിയുമായി പോലീസ് കട്ടപ്പനയിലെത്തി തെളിവെടുക്കും

 

സ്വന്തം ലേഖിക

കോഴിക്കോട് : സിലി വധക്കേസിൽ അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം സ്വർണാഭരണങ്ങൾ കണ്ടെത്താൻ. ഇതിനായി ജോളിയുടെ ജന്മദേശമായ കട്ടപ്പനയിൽ തെളിവെടുപ്പിന് കൊണ്ടുപോകും. കൂടാതെ കൂടത്തായി, താമരശേരി, ഓമശേരി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. ജോളിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയിൽ സ്വർണാഭരണങ്ങൾ കണ്ടെടുക്കേണ്ട ആവശ്യം പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

സിലിയുടെ മരണശേഷം ഓമശേരി ശാന്തി ആശുപത്രിയിൽനിന്ന് സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. വിവാഹ സമയത്ത് സിലിക്ക് 40 പവനോളം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുണ്ടായപ്പോഴും സ്വർണം നൽകിയിരുന്നു. സിലി മരിച്ചതോടെ ഈ ആഭരണങ്ങൾ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. ആഭരണങ്ങൾ പുല്ലൂരാംപാറ ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് സിലിയുടെ വീട്ടുകാരോട് ജോളിയും ഷാജുവും പറഞ്ഞത്. ഈ വിവരം അന്വേഷണ സംഘത്തോടും പറഞ്ഞിരുന്നു. എങ്കിലും ഈ കഥ പൊലീസ് വിശ്വസിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ജനുവരി 11ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആശുപത്രിയിലാണ് സിലി മരിക്കുന്നത്. വിവാഹ ചടങ്ങായതിനാൽ സിലി കുറേ ആഭരണങ്ങൾ ധരിച്ചിരുന്നു. ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി സിലിയെ കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.