കോടിയേരി ബാലകൃഷ്ണനെതിരെ നിയമനടപടിയുമായി  ആര്‍.എസ്.എസ്

കോടിയേരി ബാലകൃഷ്ണനെതിരെ നിയമനടപടിയുമായി ആര്‍.എസ്.എസ്

സ്വന്തംലേഖകൻ

കോട്ടയം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍.എസ്.എസ് നിയമ നടപടിക്ക്. ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് നിയമനടപടി. ആര്‍.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സംഘ ചാലക് ഡോ. സി.ആര്‍. മഹിപാലാണ് അഭിഭാഷകന്‍ ഇ.കെ. സന്തോഷ് കുമാര്‍ മുഖേന നോട്ടീസ്‌ അയച്ചിരിക്കുന്നത്.നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയുകയും പത്രത്തിന്റെ പ്രധാന പേജില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ അത് പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് തയ്യാറായില്ലെങ്കില്‍ തുടര്‍നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നേരത്തെ ആര്‍.എസ്.എസ് നിയമനടപടി സ്വീകരിച്ചിരുന്നു.തുടര്‍ന്ന് കേസില്‍ രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന മാനനഷ്ടക്കേസിലെ വകുപ്പ് പ്രകാരം മഹാരാഷ്ട്ര കോടതി രാഹുലിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു. ഗാന്ധിജിയെ വെടിവെച്ച് കൊന്നത് ആര്‍.എസ്.എസ് ആണെന്നായിരുന്നു നാല് വര്‍ഷം മുമ്പ് രാഹുല്‍ഗാന്ധി വിവാദപരാമര്‍ശം നടത്തിയത്. താനെയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാമര്‍ശം. ഇതിനെതിരെ ആര്‍.എസ്.എസ് നേതാവായ രാജേഷ് ഖുണ്ടെയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഗാന്ധി വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നു പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ഗാന്ധി സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കിയത്.