കൊച്ചി നഗരത്തെ പുക മൂടി; ശ്വാസം മുട്ടൽ അനുഭവപ്പെട്ട് അനവധിപ്പേർ നഗരം വിട്ടു, തീ അണയ്ക്കാനാവാതെ അഗ്നിശമന സേന

കൊച്ചി നഗരത്തെ പുക മൂടി; ശ്വാസം മുട്ടൽ അനുഭവപ്പെട്ട് അനവധിപ്പേർ നഗരം വിട്ടു, തീ അണയ്ക്കാനാവാതെ അഗ്നിശമന സേന

സ്വന്തം ലേഖകൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിന്റെ പലയിടത്തും പുക വ്യാപകമായി പടരുന്നു. നിലവിൽ അമ്പലമുകൾ മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈൻ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്. പുകയ്‌ക്കൊപ്പം രൂക്ഷഗന്ധം പടരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി.

വൈറ്റില, കടവന്ത്ര, മരട്, പനമ്പിളളി നഗർ, ഇളംകുളം തുടങ്ങിയ പ്രദേശങ്ങളിലാണ് പുക വ്യാപിച്ചിരിക്കുന്നത്. ആളുകൾക്ക് കണ്ണെരിച്ചിലും, ശ്വാസം മുട്ടലും മറ്റു ശരീര അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. ബ്രഹ്മപുരത്ത് ഇന്നലെ വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് പ്രദേശത്ത് ഏറെയും ഉണ്ടായിരുന്നത്. എന്നാൽ അഗ്‌നിശമന സേനയ്ക്ക് ഇതുവരെയും തീ അണയ്ക്കാനായിട്ടില്ല. പൂർണമായും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരത്തിൽ നാല് തവണയാണ് മാലിന്യ കൂമ്പാരങ്ങൾക്ക് തീ പിടിക്കുന്നത്. എന്നാൽ ഇത്തവണ വലിയ തീപിടുത്തമാണ് സംഭവിച്ചിരിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തം ആസൂത്രിതമായി ആരെങ്കിലും ചെയ്യുന്നതാണോ എന്ന സംശയത്തെ തുടർന്ന് മേയർ സൗമിനി ജയൻ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നാല് ഭാഗത്ത് നിന്ന് ഒരേസമയം തീപടരുന്നത് സംശയിക്കണമെന്നും മേയർ വ്യക്തമാക്കി.

അസ്വാഭാവികമായി തീ പടർന്നത് മൂലം ഫയർ എഞ്ചിനുകൾ സ്ഥലത്തേക്ക് എത്തിക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. തീ പടരുന്ന ഭാഗങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാൻ സാധാരണ ഉപയോഗിക്കുന്ന മണ്ണുമാന്തികൾ എത്തിക്കാനും തുടക്കത്തിൽ സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് മേയറുടെ ആവശ്യം.