
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ നിരയെ ഇനി ആര് നയിക്കുമെന്ന ഗൗരവതരമായ ചര്‍ച്ച കേരളത്തില്‍ സജീവം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് സഭയിലെത്തുമെങ്കിലും, ഒരു ‘രണ്ടാം ഊഴക്കാരനായ’ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കുപ്പായം എത്രത്തോളം ഇണങ്ങുമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്.
ഈ സാഹചര്യത്തിലാണ് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പേര് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്.മന്ത്രിസഭയിലെ 13 പ്രമുഖര്‍ വന്‍തരംഗത്തില്‍ വീണപ്പോള്‍, കൊട്ടാരക്കരയിലെ കടുത്ത പോരാട്ടത്തില്‍ വിജയക്കൊടി പാറിക്കാന്‍ ബാലഗോപാലിന് സാധിച്ചു എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കരുത്തായി പാര്‍ട്ടി കാണുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലുള്ള രാഷ്ട്രീയ പാരമ്പര്യവും സഭയിലെ സാമ്പത്തിക-ഭരണവിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികവും ബാലഗോപാലിന് മുന്‍തൂക്കം നല്‍കുന്നു. രാജ്യസഭാ അംഗമായും ബാലഗോപാല്‍ തിളങ്ങിയിട്ടുണ്ട്.
കെ.കെ. ശൈലജയുടെ അപ്രതീക്ഷിത വീഴ്ച കൂടി ആയതോടെ, പരിചയസമ്പന്നരായ നേതാക്കളുടെ പട്ടികയില്‍ ബാലഗോപാലിന്റെ പേര് ഒന്നാമതെത്തി.
ഈ തോല്‍വി കേവലം ഒരു തെരഞ്ഞെടുപ്പ് പരാജയമായി കാണാന്‍ സി.പി.എം കേന്ദ്ര നേതൃത്വം തയ്യാറല്ല. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ അണികള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അമര്‍ഷവും ഏകപക്ഷീയമായ തീരുമാനങ്ങളോടുള്ള പ്രതിഷേധവുമാണ് ഈ ഫലത്തിന് പിന്നിലെന്ന വിലയിരുത്തല്‍ ശക്തമാണ്.
ഒരു കാലത്ത് ഉറച്ചുനിന്ന വോട്ട് ബാങ്കുകളില്‍ ഇത്തവണ വന്‍തോതില്‍ വിള്ളലുണ്ടായത് പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.







