
തൃശൂർ: മണലൂർ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് ക്രമക്കേടില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്.
ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹർജി നല്‍കും.
മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി. ശ്രീകുമാർ പറഞ്ഞു.
തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉണ്ടായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റീ കൗണ്ടിങ്ങിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന് ശേഷം മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്നും വരണാധികാരിയോട് യുഡിഎഫ് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് 160 പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസാധുവാകാൻ കാരണം. സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിനൊപ്പം, ബാലറ്റിന്റെ കൗണ്ടർ ഫോയില്‍ കൂടി അയക്കാൻ പോളിംഗ് ഓഫീസർമാർ വോട്ടർമാരെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ടുകള്‍ അസാധുവാകാൻ ഇടയാക്കിയത്.
ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ ഇലക്ഷൻ ഹർജി ഫയല്‍ ചെയ്യാൻ യുഡിഎഫ് തീരുമാനിച്ചത്. സമ്മതിദായകരുടെ ജനാധിപത്യപരമായ വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ചീഫ് ഇലക്ഷൻ ഏജന്റ് സി സി ശ്രീകുമാർ ആവശ്യപ്പെട്ടു.







