കോൺഗ്രസിന് നഷ്ടപ്പെടാൻ ഏറെയുള്ളത് കേരളത്തിലാണ് ; രാഹുൽ നിന്തീ ശീലിച്ചിട്ടുണ്ടാകും, കേരളത്തിലെ കടൽ അങ്ങനെ നീന്താൻ പറ്റുന്ന കടലല്ല : തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ രാഹുലിനെതിരെ ആക്രമണവുമായി പിണറായി വിജയൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോകത്തിലെ മറ്റു കടലുകളിൽ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ച് പരിഹസിച്ച് പിണറായി രംഗത്ത് എത്തിയിരിക്കുന്നത്.
രാഹുൽ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാർട്ട്‌മെന്റിന് ഗുണമുണ്ടായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. എന്നാൽ ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല.
ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും അത് കോൺഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല. എന്തുകൊണ്ട് രാഹുൽ ഗാന്ധി പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.
കോൺഗ്രസിന് നഷ്ടപ്പെടാൻ ഏറെയുള്ളത് കേരളത്തിലാണ്. അധികാരത്തിൽ തിരിച്ചുവരേണ്ടത് മറ്റെന്തിനേക്കാളും പ്രധാനവും. പുതുച്ചേരി കൂടി കൈയിൽ നിന്ന് പോയതോടെ ഇനി നോക്കിനിൽക്കാനാവാത്ത സ്ഥിതി വന്നതോടെയാണ് രാഹുൽ കേരളത്തിൽ നിറയുന്നതെന്നും പിണറായി വിജയൻ.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ പതിനഞ്ച് ദിവസത്തെ പ്രചാരണത്തിനാണ് രാഹുൽ ഗാന്ധി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രിയങ്ക ഗാന്ധിയെയും കേരളത്തിലെത്തിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. നേരത്തെ ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്താനാണ് ആലോചിച്ചിരുന്നതെങ്കിൽ ഇപ്പോഴത് രാഹുൽ ഗാന്ധിയിലേക്ക് വഴിമാറുകയായിരുന്നു.
എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ആണയിടുന്ന എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത് തീർച്ചയായും പിണറായിയെയും ഭരണനേട്ടങ്ങളെയും മുൻനിർത്തിയാണ്. രാഹുൽ ബിജെപിക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചതെങ്കിലും സിപിഎമ്മിന്റെ മറുപടിയിൽ അതിലേക്ക് ഊന്നലുണ്ടായില്ല.രാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റിനെപ്പോലെയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പിണറായി വിജയനും രാഹുൽ ഗാന്ധിയെ ആക്രമിച്ചു രംഗത്തെത്തിയിരിക്കുന്നത്.