ആനി രാജയെ തള്ളി കാനം; ‘കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല, നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളുമില്ല; കോൺഗ്രസിലെ തർക്കങ്ങൾ ചായക്കോപ്പിലെ കൊടുങ്കാറ്റു പോലെ അവസാനിക്കും’
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഐ ദേശീയ നേതാവ് ആനി രാജ കേരള പോലീസിനെതിരേ നടത്തിയ വിമർശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ലെന്നും, സംസ്ഥാന സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.
ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു. കേരളത്തിലെ നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തിൽ കേരളത്തിലെ പാർട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാർട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംസ്ഥാന നേതൃത്വത്തോട് ആലോചിക്കുക പോലും ചെയ്യാതെ ആനിരാജ ഇത്തരത്തിലൊരു പ്രതികരണം നടത്തിയതിനുള്ള അതൃപ്തി കാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാവുന്നുണ്ട്. പോലീസിന്റെ അനാസ്ഥ മൂലം മരണങ്ങൾവരെ ഉണ്ടാവുന്നു.
ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പോലീസിന്റെ നയമെന്നായിരുന്നു ആനി രാജയുടെ വിമർശനം.പോലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞു. ഇതിനെ തള്ളിക്കൊണ്ടാണ് കാനത്തിന്റെ പ്രതികരണം.
കേരളത്തിലെ കോൺഗ്രസിൽ തർക്കങ്ങളും പ്രശ്‌നങ്ങളും സ്വാഭാവികമാണെന്നും കാനം പ്രതികരിച്ചു. കോൺഗ്രസിൽ എല്ലാക്കാലത്തും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിക്കുകയാണ് ചെയ്യുന്നത്.
ജനാധിപത്യ പാർട്ടിയിൽ നിന്ന് നിരവധി പേർ ഇപ്പോഴും സിപിഐയിലേക്ക് വരുന്നുണ്ട്. ഇനിയും കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിട്ടുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.