കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: ബക്കറ്റിൽ സന്ധ്യ എന്ന പേരോടു കൂടിയ സ്ലിപ്പും ; ദുരൂഹതയെന്ന് പൊലീസ്

കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: ബക്കറ്റിൽ സന്ധ്യ എന്ന പേരോടു കൂടിയ സ്ലിപ്പും ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളത്തെ കനാലിന് സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബക്കറ്റിൽ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന സ്ലിപ്പ് ഏതാശുപത്രിയിൽ ഉപയോഗിക്കുന്നതാണ് എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതോടെ എറണാകുളം ജില്ലയിലെ എല്ലാ ആശുപത്രികളിലേയും രജിസ്റ്ററുകൾ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. സന്ധ്യ എന്ന പേരിലുള്ള ആരെങ്കിലും ആശുപത്രികളിൽ പ്രസവത്തിന് എത്തിയിരുന്നോ എന്നാണ് അന്വേഷണം. കൂടാതെ ജനമൈത്രി പൊലീസും സമീപ പ്രദേശങ്ങളിൽ രഹസ്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രി കണ്ടെത്തിയെങ്കിൽ മാത്രമേ കുട്ടിയയുടെ മാതാപിതാക്കളെ കണ്ടെത്തുവാൻ പൊലീസിന് സാധിക്കൂ.അതേസമയം നിയമപരമായ അലസിപ്പിച്ച ഗർഭസ്ഥ ശിശുവാണെന്നാണ് പൊലീസ് പറയുന്നത്. 174 സി.ആർ.പി.സി പ്രകാരം അസാധാരണ മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പേരണ്ടൂർ കനാലിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ഒഴുകി നടക്കുന്ന നിലയിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം പുതുക്കലവട്ടത്ത് മാക്കാപ്പറമ്പ് തീരദേശ റോഡിലാണ് സംഭവം. അഞ്ചുമുതൽ എട്ടുമാസം വരെ വളർച്ച സംശയിക്കുന്ന ഗർഭസ്ഥ ശിശുവിന്റേതാണ് മൃതദേഹം. ശിശുവിന്റെ ശശീരത്തിൽ നിന്നും പൊക്കിൾക്കൊടി നീക്കംചെയ്യാത്ത നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനാലിന് സമീപം കളിച്ചുകൊണ്ടിരുന്ന പതിമൂന്ന് വയസുകാരൻ അഭിഷേകാണ് ബക്കറ്റിൽ മൃതദേഹം ആദ്യം കണ്ടത്. എന്നാൽ പാവയാണെന്ന് കരുതി അഭിഷേകും കൂട്ടുകാരും ചേർന്ന് ബക്കറ്റ് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. ഇതുകണ്ട് മുതിർന്നവർ കൂടുകയും പാവയല്ല ഗർഭസ്ഥശിശുവിന്റെ മൃതദേഹമാണെന്നും കണ്ടെത്തി. സമീപത്ത് താമസിക്കുന്ന നഴ്‌സിങ് അവസാന വർഷ വിദ്യാർത്ഥിനിയുടെ സഹായത്തോടെ ഗർഭസ്ഥ ശിശുവിന് ജീവനില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് സമീപവാസികൾ എളമക്കര പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തി. വളർച്ചയെത്താതെ പ്രസവം നടന്ന ശേഷം കുഞ്ഞിന്റെ മൃദേഹം മറവുചെയ്യാതെ കായലിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ഗർഭസ്ഥശിശുവിന്റെ പ്രായം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതർ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു. 2020 ജനുവരി 30 എന്ന തീയതിയാണ് സ്ലിപ്പിലുള്ളത്. ‘സന്ധ്യ’ എന്ന പേരുകൂടി സ്ലിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.