
സ്വന്തം ലേഖകൻ
തൊടുപുഴ: കഞ്ചാവ് കടത്തുന്നതിനിടയിൽ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച്
ഓടിക്കയറിയത് റിസോർട്ടാണെന്നു കരുതി പൊലീസ് സ്റ്റേഷനിൽ. ഇതോടെ സംഭവത്തിൽ മൂന്ന് കിലോ കഞ്ചാവുമായി നാല് പേരെയാണ് പൊലീസ് പിടികൂടിയത്.
പൊലീസ് പിടിയിലായവരിൽ നിന്നു കിട്ടിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം കുടുങ്ങിയത്. അടിമാലി 200 ഏക്കർ പുത്തൻപുരയ്ക്കൽ വിനീത് (20), എറണാകുളം കൊച്ചുമഠത്തിൽ ആദർശ് (18), അടിമാലി ഇസ്‌ലാം നഗറിൽ സബിർ റഹ്മാൻ (22), പതിനേഴുകാരൻ എന്നിവരാണു അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഉച്ചയോടെ കമ്പം മെട്ടിൽ പൊലീസ്, എക്‌സൈസ്, സെയിൽ ടാക്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുകയായിരുന്നു. ഇതിനിടയിൽ പരിശോധനാ സംഘത്തെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന വിനീതും 17 വയസുകാരനും ഓടി ചെന്നുനിന്നതാവട്ടെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലും. വെപ്രാളത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയെത്തിയ ചെറുപ്പക്കാരെ പൊലീസുകാർ പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടിയിൽ 17 വയസുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോൾ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾ ഇവരുടെ ഫോണിലേക്കു മറ്റൊരാളുടെ വിളിയെത്തി. ഫോൺ നമ്പറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ ഇവർക്കു മുൻപേ അതിർത്തി കടന്നവരാണു ഫോണിൽ വിളിച്ചതെന്നു പൊലീസിന് വ്യക്തമായി . ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.







