
ഇപ്പഴേ ഒരുങ്ങിക്കൊള്ളു: കാലവർഷം കലിതുള്ളും: വരുന്ന മണ്‍സൂണില്‍ ഇന്ത്യയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: വരുന്ന മണ്‍സൂണില്‍ ഇന്ത്യയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴ ലഭിക്കാന്‍ കാരണമായ എല്‍ നിനോ സാഹചര്യം ഇത്തവണ ഉണ്ടാവില്ലെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസത്തെ മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
ദീര്‍ഘകാല ശരാശരിയായ 87 സെന്റിമീറ്ററിന്റെ 105 ശതമാനം വരെ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്തുഞ്ജയ മൊഹപാത്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മണ്‍സൂണ്‍ മഴയ്ക്ക് കാരണമാകുന്ന എല്‍ നിനോ സാഹചര്യം ഇത്തവണ ഉണ്ടാവാന്‍ സാധ്യതയില്ല. അതേസമയം തമിഴ്നാടിന്റെയും വടക്കുകിഴക്കന്‍ മേഖലയുടെയും വലിയ ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മറാത്ത്വാഡയിലെയും തൊട്ടടുത്തുള്ള തെലങ്കാനയിലെയും മഴക്കുറവുള്ള ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍. സാധാരണ മഴയ്ക്ക് 30 ശതമാനം സാധ്യതയും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ 33 ശതമാനം സാധ്യതയും മണ്‍സൂണ്‍ സീസണില്‍ അധിക മഴ ലഭിക്കാന്‍ 26 ശതമാനം സാധ്യതയുമുണ്ടെന്നും മൃത്തുഞ്ജയ മൊഹപാത്ര പറഞ്ഞു. 50 വര്‍ഷത്തെ ശരാശരിയായ 87 സെന്റിമീറ്ററിന്റെ 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴയെയാണ് സാധാരണ മഴയായി കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.ദീര്‍ഘകാല ശരാശരിയുടെ 90 ശതമാനത്തില്‍ താഴെയുള്ള മഴയെ കുറവായാണ് കണക്കാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ പെയ്യുന്ന മഴയെ ‘സാധാരണയില്‍ കൂടുതല്‍’ ആയാണ് കാണുന്നത്. 110 ശതമാനത്തില്‍ കൂടുതല്‍ ‘അധിക’ മഴയായും കണക്കാക്കപ്പെടുന്നു. ജമ്മു കശ്മീര്‍, ലഡാക്ക്, തമിഴ്നാട്, ബിഹാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ താഴെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡിഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളുടെ പ്രധാന ഭാഗങ്ങളില്‍ സാധാരണ മുതല്‍ സാധാരണയില്‍ കൂടുതല്‍ വരെ മഴ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 14 ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, മഴയോടൊപ്പം വിവിധ ജില്ലകളില്‍ കനത്ത ചൂടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തില്‍ കാലാവസ്ഥ വകുപ്പ് 8 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിലും ആറാട്ടുപുഴയിലും ശക്തമായ കടല്‍ കയറ്റം. കഴിഞ്ഞ രണ്ടു ദിവസമായി വേലിയേറ്റത്തെ തുടർന്ന് മീറ്ററുകളോളം തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറി. പുന്നപ്ര വിയാനി, ചള്ളി, നർബോന, പറവൂർ ഗലീലിയ, വാടക്കല്‍ അറപ്പപൊഴി, മത്സ്യഗന്ധി ഭാഗങ്ങളിലെല്ലാം ശക്തമായ കടലേറ്റം തീരം കവർന്നു.
പലയിടത്തും കടലോരത്തു നിന്ന കാറ്റാടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ നിലംപൊത്തി. കരയ്ക്കിരുന്ന ചെറിയ വള്ളങ്ങളും തിരമാലയുടെ ശക്തിയില്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മത്സ്യ തൊഴിലാളികള്‍ തന്നെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. വാടക്കല്‍ അറപ്പ പൊഴി ഭാഗത്തും പുന്നപ്ര തെക്ക് ഒന്നാം വാർഡ് നർബോന കുരിശടിക്കു സമീപവുമാണ് കൂടുതല്‍ മരങ്ങള്‍ നിലംപൊത്തിയത്. ഈ ഭാഗങ്ങളില്‍ കിലോമീറ്ററുകളോളം കടല്‍ ഭിത്തിയില്ലാത്തത്, കരയിലേറ്റം രൂക്ഷമാകുന്നതിന് കാരണമായി. വിയാനി ഭാഗത്ത് തീരദേശ റോഡു വരെ കടലേറ്റമുണ്ടായി. കടല്‍ക്ഷോഭം ഭയന്ന് മല്‍സ്യബന്ധന യാനങ്ങള്‍ കടലില്‍ ഇറക്കിയില്ല. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം മൂലം തീര ശോഷണം സംഭവിക്കുന്നതാണ് അപ്രതീക്ഷിത കടല്‍കയറ്റത്തിനു കാരണമെന്നാണ്, മുതിർന്ന മത്സ്യതൊഴിലാളികള്‍ പറയുന്നത്.
ആറാട്ടുപുഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടലേറ്റമുണ്ടായിരുന്നു. പെരുമ്പളളി ജങ്ഷനു വടക്കുഭാഗത്താണ് കടല്‍വെള്ളം കരയിലേക്ക് അടിച്ചുകയറിയത്. ഉച്ചയ്ക്കുശേഷം വേലിയേറ്റ സമയത്താണ് തിരമാലയക്ക് ശക്തികൂടുന്നത്. വലിയഴീക്കല്‍-തൃക്കുന്നപ്പുഴ തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ടൊഴുകി. റോഡില്‍ വെളളവും മണലും നിറഞ്ഞൊഴുകുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. റോഡിനു പടിഞ്ഞാറും കിഴക്കുമായി ഒട്ടേറെ വീടുകളുടെ പരിസരവും വെളളത്തില്‍ മുങ്ങി. വീടുകളുടെ ചുറ്റിലും വെളളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലെ താമസക്കാരും കടുത്ത ദുരിതത്തിലായി.