Spread the love

കൊല്ലം: പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി നിയുക്ത എംഎല്‍എ ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി.

video
play-sharp-fill

ആന ഉടമ സംഘം പ്രസിഡന്റായ ഗണേഷ് കുമാർ മദമിളകിയ അവസ്ഥയിലാണെന്നും പത്തനാപുരത്തെ ജനങ്ങളെ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നും ചാമക്കാല പരിഹസിച്ചു. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാൻ വരാത്ത സാഹചര്യത്തില്‍ എന്തിനാണ് ഇത്തരം അർത്ഥശൂന്യമായ കാര്യങ്ങള്‍ പറയുന്നതെന്നും തോല്‍വിയിലെ ജാള്യം മറയ്ക്കാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഗണേഷിന്റെ വോട്ടില്‍ വലിയ ഇടിവുണ്ടായതായും കണക്കുകള്‍ നിരത്തി സംവാദത്തിന് തയ്യാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണ ഉണ്ടായതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നായിരുന്നു മുൻ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഗണേഷ് കുമാറിന്റെ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ 23,000 വോട്ട് പിടിച്ച ബിജെപിക്ക് ഇത്തവണ വെറും 7,031 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിലേക്ക് മറിഞ്ഞതിന്റെ തെളിവാണിതെന്നും ഇത്തരത്തില്‍ പല മണ്ഡലങ്ങളിലും ഡീല്‍ നടന്നിട്ടുണ്ടെന്നും ഗണേഷ് കുമാർ ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനാപുരത്തെ മുൻവർഷങ്ങളിലെ ബിജെപിയുടെ വോട്ട് നിലയും അദ്ദേഹം ഇതിനായി ചൂണ്ടിക്കാട്ടി.
പത്തനാപുരത്ത് 2016-ല്‍ 11,700 വോട്ടും 2021-ല്‍ 12,398 വോട്ടും ലഭിച്ച ബിജെപിക്ക് ഇത്തവണ വോട്ട് വലിയ തോതില്‍ കുറഞ്ഞത് ഡീലിന്റെ ഭാഗമാണെന്നാണ് ഗണേഷ് കുമാറിന്റെ വാദം. എന്നാല്‍ തന്റെ കൂടെ നിന്നവർ പോലും തനിക്ക് വോട്ട് ചെയ്തതാണ് വിജയത്തിന് പിന്നിലെന്നാണ് ജ്യോതികുമാർ ചാമക്കാല വ്യക്തമാക്കുന്നത്.

ഗണേഷ് കുമാറിന്റെ ആരോപണം പരാജയപ്പെട്ടവന്റെ വിലാപം മാത്രമാണെന്നും പത്തനാപുരത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചുവെന്നതിന്റെ തെളിവാണ് തന്റെ വിജയമെന്നും ചാമക്കാല വിശദീകരിച്ചു. മണ്ഡലത്തിലെ രാഷ്ട്രീയ പോര് വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് ഈ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.