ജോസിനൊപ്പം നിന്നശേഷം പിളർപ്പിൽ ജോസഫിനൊപ്പം പോയവർക്കെല്ലാം കൂട്ടവെട്ട്: ഒന്നായി നിന്നപ്പോൾ 15 കിട്ടിയവർക്ക് രണ്ടായപ്പോൾ കിട്ടിയത് 23 സീറ്റ്: നാലിടത്ത് കേരള കോൺഗ്രസുകളുടെ സൗഹൃദ മത്സരം

ജോസിനൊപ്പം നിന്നശേഷം പിളർപ്പിൽ ജോസഫിനൊപ്പം പോയവർക്കെല്ലാം കൂട്ടവെട്ട്: ഒന്നായി നിന്നപ്പോൾ 15 കിട്ടിയവർക്ക് രണ്ടായപ്പോൾ കിട്ടിയത് 23 സീറ്റ്: നാലിടത്ത് കേരള കോൺഗ്രസുകളുടെ സൗഹൃദ മത്സരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടു മുന്നണികളിലായി നേർക്കുനേർ മത്സരിക്കുന്ന കേരള കോൺഗ്രസുകളുടെ സൗഹൃദ മത്സരത്തിന് ഇക്കുറിയും കേരളം വേദിയാകും. നാല് മണ്ഡലങ്ങളിൽ കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ഇടത്ത് മത്സരിച്ചു കേരളാ കോണ്‍ഗ്രസ്. പിളര്‍പ്പോടെ രണ്ട് കേരളാ കോണ്‍ഗ്രസിനുമായി 23 സീറ്റുകള്‍. ഇതില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി 13 ഇടത്ത് ഇടതു മുന്നണിക്കായി മത്സരിക്കും. പത്തിടത്ത് പിജെ ജോസഫിന്റെ പാര്‍ട്ടിയും. ഇതില്‍ നാല് മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ജോസ് വിഭാഗങ്ങള്‍ പരസ്പരം പോരാടും. കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി, മണ്ഡലങ്ങളിലാണു നേര്‍ക്കുനേരങ്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറവത്തും കേരള കോണ്‍ഗ്രസ് മത്സരമുണ്ട്. അവിടെ കേരള കോണ്‍ഗ്രസ് (എം) കേരള കോണ്‍ഗ്രസ് (ജേക്കബ്) പോരാട്ടമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎം മാണിയും പിജെ ജോസഫും സിഎഫ് തോമസും ജയരാജനും റോഷി അഗസ്റ്റിനും ആയിരുന്നു കേരളാ കോണ്‍ഗ്രസിലെ വിജയികള്‍. അതായത് അഞ്ച് എംഎല്‍എമാര്‍. ഇത്തവണ നാലിടത്ത് കേരളാ കോണ്‍ഗ്രസുകാര്‍ ജയിക്കുമെന്ന് ഉറപ്പായി.

നാല് മണ്ഡലങ്ങളില്‍ പിളര്‍ന്നവര്‍ തമ്മില്‍ മത്സരിക്കുന്നതു കൊണ്ടാണ് ഇത്. പിജെ ജോസഫ് ഇടതുപക്ഷത്തായിരുന്നപ്പോള്‍ അഞ്ച് സീറ്റിലാണ് മത്സരിച്ചിരുന്നത്. യുഡിഎഫിലെത്തി മാണിയെ പിളര്‍ത്തുമ്പോള്‍ ജോസഫിന് പത്ത് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി. എന്നാല്‍ മാണിക്കൊപ്പം നിന്ന് കളംമാറി ജോസഫിനൊപ്പം എത്തിയ പ്രമുഖര്‍ക്കൊന്നും സീറ്റും കിട്ടിയില്ല.

രണ്ട് കേരളാ കോണ്‍ഗ്രസിനും ഈ പോരാട്ടം നിര്‍ണ്ണായകമാണ്. തദ്ദേശത്തില്‍ ജോസ് കെ മാണി കരുത്തു കാട്ടി. എന്നാല്‍ പിജെ ജോസഫിന് തൊടുപുഴയില്‍ പോലും തിരിച്ചടി നേരിട്ടു. എന്നിട്ടും വില പേശലിലൂടെ പത്ത് സീറ്റ് നേടിയെടുത്തു. ഇവിടെ ജയിച്ചില്ലെങ്കില്‍ യുഡിഎഫില്‍ ജോസഫിന് ശക്തിക്ഷയമുണ്ടാകും. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്ന് തെളിയിക്കാന്‍ ജോസ് കെ മാണിക്കും ജയം അനിവാര്യമാണ്. ഇടതുപക്ഷം കഴിഞ്ഞ തവണ ജയിച്ച മൂന്ന് സീറ്റുകളാണ് ജോസ് കെ മാണിക്ക് വിട്ടുകൊടുത്തത്. അതുകൊണ്ട് തന്നെ പകുതിയില്‍ ഏറെ സീറ്റില്‍ ജോസ് കെ മാണിക്കും ജയിച്ചേ മതിയാകൂ.

ഇടുക്കിയില്‍ ഇക്കുറി 2016ലെ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് കളത്തില്‍. എന്നാല്‍ ഇരുവരും കോര്‍ട്ട് മാറി. കെ. ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിലും റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിലും. 2016 ല്‍ നേരെ തിരിച്ചായിരുന്നു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും സ്റ്റീഫന്‍ ജോര്‍ജും വീണ്ടും നേര്‍ക്കുനേര്‍. ഇരുവരും തമ്മിലുള്ള നാലാമത്തെ മത്സരമാണിത്. 2001, 2006 തിരഞ്ഞെടുപ്പില്‍ മോന്‍സ് എല്‍ഡിഎഫിലും സ്റ്റീഫന്‍ യുഡിഎഫിലും സ്ഥാനാര്‍ത്ഥികളായി. 2011ല്‍ മോന്‍സ് യുഡിഎഫിലും സ്റ്റീഫന്‍ എല്‍ഡിഎഫിലും. ഇടുക്കിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീന ശക്തിയായ ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ ഇല്ല. എന്‍ഡിഎയും നിര്‍ണായകമാണ്. ബിഡിജെഎസിനാണ് സീറ്റ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ റോഷി ഒരാഴ്ച മുന്‍പേ ഇടുക്കി മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി.ജന്മംകൊണ്ടു പാലാക്കാരനാണെങ്കിലും റോഷി ഇപ്പോള്‍ ഇടുക്കിയുടെ സ്വന്തക്കാരനാണ്. അഞ്ചാമങ്കത്തിന് ഇറങ്ങുമ്ബോള്‍ അക്കമിട്ടു നിരത്തുന്നത് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ്. ഇടുക്കി മെഡിക്കല്‍ കോളജ് വികസനവും പട്ടയം നല്‍കിയതും വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും റോഷി വിവരിക്കുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മന്ത്രിയുമായിരുന്ന കെ.എം. ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് രാഷ്ട്രീയക്കാര്‍ക്കിടയിലെ ജെന്റില്‍മാന്‍ ആണ്. യുഡിഎഫിന്റെ പരമ്ബരാഗത വോട്ടുകള്‍ ലക്ഷ്യമിട്ട പ്രചാരണത്തിലൂടെ മണ്ഡലം പിടിച്ചടക്കാനൊരുങ്ങുകയാണ് ഈ മുന്‍ ബാങ്കുദ്യോഗസ്ഥന്‍.

കൂടെ നിന്നവരെ ചേര്‍ത്തു പിടിച്ചും വിരുന്നു വന്നവരെ പുറത്തിരുത്തിയും കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തംഗ സ്ഥാനാര്‍ത്ഥിപ്പട്ടിക. അവസാനം നേടിയെടുത്ത തൃക്കരിപ്പൂര്‍ സീറ്റില്‍ കെ.എം. മാണിയുടെ മരുമകന്‍ എംപി. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കി പി.ജെ. ജോസഫ് എതിര്‍ ക്യാംപിനെ ഞെട്ടിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസ് കെ. മാണിയെ തള്ളിപ്പറഞ്ഞു ജോസഫിനൊപ്പം എത്തിയ പ്രമുഖരെയെല്ലാം ജോസഫും കയ്യൊഴിഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് കിട്ടിയിട്ടും ജോസ് കെ. മാണിയെ വിട്ടുവന്നവര്‍ക്കു പരിഗണന കിട്ടിയില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ജോണി നെല്ലൂര്‍, ജോസഫ് എം.പുതുശ്ശേരി, വിക്ടര്‍ ടി.തോമസ്, സജി മഞ്ഞക്കടമ്ബില്‍, മൈക്കിള്‍ ജയിംസ്, നോബിന്‍ ജോസഫ്, സാജന്‍ ഫ്രാന്‍സിസ്, വര്‍ഗീസ് മാമന്‍, തോമസ് കുന്നപ്പള്ളി തുടങ്ങിയ പ്രമുഖരെ നിരാശരാക്കുന്നതാണു പട്ടിക. സജി മഞ്ഞക്കടമ്ബിലിന് ഇന്നലെ കോട്ടയം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കി. യുഡിഎഫിനു ഭരണം ലഭിച്ചാല്‍ കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനവും നല്‍കാമെന്നു പി.ജെ. ജോസഫ് വാക്കു നല്‍കിയതായി സജി പറഞ്ഞു. തിരുവല്ലയില്‍ ജോസഫ് എം. പുതുശേരി, വിക്ടര്‍ ടി. തോമസ്, വര്‍ഗീസ് മാമന്‍ തുടങ്ങിയവര്‍ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും നറുക്കു വീണത് കുഞ്ഞുകോശി പോളിന്.

ചര്‍ച്ച പോലും നടത്താതെ രാഷ്ട്രീയ ധാര്‍മികത ഇല്ലാതെയാണു സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസും പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടെന്നു ജോസഫ് എം.പുതുശേരിയും പ്രതികരിച്ചു. ചങ്ങനാശേരിയില്‍ സി.എഫ്.തോമസിന്റെ കുടുംബത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അവസാനം പരിഗണിച്ചത് വി.ജെ. ലാലിയെ. സാജന്‍ ഫ്രാന്‍സിസിനെ പുറത്തിരുത്തി. ഇതും ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് എത്തിയവര്‍ക്ക് വേദനയായി. മരുമകന് സീറ്റ് കൊടുത്തതും ഏവരേയും ഞെട്ടിച്ചു.

ജോസ് കെ.മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ വിമര്‍ശിച്ചു രംഗത്തെത്തിയതോടെയാണ് കെ.എം.മാണിയുടെ മരുമകന്‍ എംപി. ജോസഫ് വാര്‍ത്തകളില്‍ നിറഞ്ഞത്. പി.ജെ. ജോസഫിനെ പുറപ്പുഴയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം മത്സരിക്കാന്‍ തയാറാണെന്ന സൂചനയും നല്‍കിയിരുന്നു. 1978 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ എംപി. ജോസഫ്. തൃശൂര്‍ സബ് കലക്ടറും എറണാകുളം കലക്ടറുമായിരുന്നു. അതിനിടെ മോന്‍സ് ജോസഫ് എംഎല്‍എ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു.

കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്ബിലിനെ ചെയര്‍മാനായി നിയമിക്കണം എന്നാവശ്യപ്പെട്ടു പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് യുഡിഎഫ് സംസ്ഥാന ചെയര്‍മാന്‍ രമേശ് ചെന്നിത്തലയ്ക്കു കത്തു നല്‍കിയതായും മോന്‍സ് അറിയിച്ചു.