കുട്ടികളടക്കം 17 പേരുടെ ജീവനെടുത്ത് തകർന്ന് വീണ ജാതിമതിൽ വീണ്ടുംകെട്ടിപ്പൊക്കി ; ജാതിമതിൽ നിർമ്മിച്ചിരിക്കുന്നത് മുൻസിപ്പാലിറ്റിയുടെ അനുമതിയോടെ

കുട്ടികളടക്കം 17 പേരുടെ ജീവനെടുത്ത് തകർന്ന് വീണ ജാതിമതിൽ വീണ്ടുംകെട്ടിപ്പൊക്കി ; ജാതിമതിൽ നിർമ്മിച്ചിരിക്കുന്നത് മുൻസിപ്പാലിറ്റിയുടെ അനുമതിയോടെ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: മേട്ടുപ്പാളയത്ത് കുട്ടികളടക്കം പതിനേഴ് ദളിതരുടെ ജീവനെടുത്ത് തകർന്നുവീണ ജാതിമതിൽ വീണ്ടും കെട്ടിപ്പൊക്കി. വസ്ത്ര വ്യാപാരിയായ എസ്. ശിവസുബ്രഹ്മണ്യം എന്നയാളാണ് ദളിതരായ അയൽക്കാരിൽ നിന്നും തന്റെ വീടിനെ വേർതിരിക്കാൻ 20 അടിയുള്ള ജാതിമതിൽ നിർമ്മിച്ചത്. എന്നാൽ പോയ വർഷം കനത്ത മഴയിൽ ഈ മതിൽ തകർന്ന് വീഴുകയായിരുന്നു.

മതിൽ തകർന്ന് വീണ് കുട്ടികളക്കം 17 ദളിതർക്കാണ് അന്ന് ദാരുണാന്ത്യം സംഭവിച്ചത്. മതിൽ തകർന്ന് വീണ് 17 പേർ മരിക്കാനിടയായ സംഭവം വിവാദമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ദാരുണ സംഭവം നടന്ന് ഒരു വർഷം തികയുന്നതിന് മുൻപാണ് ഈ ജാതിമതിൽ വീണ്ടും ഉയർന്ന് പൊങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച നിർമ്മാണം നവംബർ ആദ്യ വാരത്തോടെ പൂർത്തിയായി.

മുനിസിപ്പാലിറ്റിയിൽ നിന്നുള്ള അനുമതിയോട് കൂടിയാണ് ശിവസുബ്രഹ്മണ്യം പുതിയ മതിൽ നിർമ്മിച്ചിരിക്കുന്നത്. ആറടി ഉയരത്തിൽ മതിൽ നിർമ്മിക്കാനാണ് മുനിസിപ്പാലിറ്റി അനുമതി നൽകിയത്. എന്നാൽ ഇയാൾ ഇരുപത് അടി ഉയരത്തിലാണ് പുതിയ മതിൽ കെട്ടിയിരിക്കുന്നത്.

സമീപത്തെ ദളിത് കുടുംബങ്ങൾ ഉറങ്ങിക്കിടന്ന സമയത്താണ് കനത്ത മഴയിൽ മതിൽ തകർന്നുവീണത്. മരിച്ച പതിനേഴ് പേരിൽ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് കേസിൽ അറസ്റ്റിലായ ശിവസുബ്രഹ്മണ്യത്തിന് കഴിഞ്ഞ ഡിസംബറിൽ തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു.