
ജബല്‍പുർ: മധ്യപ്രദേശിലെ ജബല്‍പുരില്‍ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടപകടത്തില്‍ കടുത്ത നടപടിയുമായി അധികൃതർ.
അപകടത്തില്‍പ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
ജബല്‍പൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിലാണ് അപകടം നടന്നത്. കാണാതായ നാലു പേർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അപകടത്തില്‍ പ്രതികരണവുമായി ബോട്ടിൻ്റെ ക്യാപ്റ്റനായിരുന്ന മഹേഷ് പട്ടേല്‍. സാധാരണ കാലാവസ്ഥയിലാണ് യാത്ര തുടങ്ങിയതെന്നും പെട്ടെന്ന് സാഹചര്യം മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ കാറ്റില്‍ ബോട്ട് മറിയുകയായിരുന്നുവെന്നും പെട്ടെന്ന് തന്നെ വെള്ളം കയറി മുങ്ങിയെന്നും മഹേഷ് പട്ടേല്‍ അവസാന നിമിഷങ്ങള്‍ ഓർത്തെടുത്തു. സംഭവത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തിയ മഹേഷ്, മൂന്നു ദിവസമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും മരണപ്പെട്ട കുട്ടികളുടെ മുഖം മാത്രമാണ് കാണുന്നതെന്നും പറഞ്ഞു.







