
കണ്ണൂർ: അകത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടക്കുമ്പോള്‍ പുറത്ത് സിപിഎം പ്രവർത്തകരുടെ വെല്ലുവിളിയും പ്രതിഷേധവും.
തങ്ങളുടെ പ്രിയ നേതാവിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ആരോപിച്ച് നിരവധി പ്രവർത്തകരും അനുഭാവികളുമാണ് കണ്ണൂരിലെ പിണറായിയിലെ വീടിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ തുടർച്ചയാണ് ഈ റെയ്ഡെന്നും ഇതിലും വലിയ അടിയന്തരാവസ്ഥ കണ്ടവരാണ് തങ്ങളെന്നും പ്രതിഷേധക്കാർ ആക്രോശിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥരെ ‘തെമ്മാടികള്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടും, ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വരാൻ വെല്ലുവിളിച്ചുകൊണ്ടും കാലുംകയ്യും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമുള്ള കടുത്ത മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കുന്നത്.
മാധ്യമങ്ങള്‍ ഈ വേട്ടയാടലിന് കൂട്ടുനില്‍ക്കുകയാണെന്നും, ശബ്ദം ഉയർത്തേണ്ട സമയം അതിക്രമിച്ചുവെന്നും പ്രവർത്തകർ ഉച്ചത്തില്‍ വിളിച്ചു പറയുന്നു. “തെമ്മാടിത്തരം കാണിച്ചാല്‍ ഞങ്ങള്‍ അടങ്ങിയിരിക്കില്ല, കാല് തല്ലിയൊടിക്കും”- എന്നാണ് പ്രവർത്തകർ ആക്രോശിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഈ റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും ചേർന്നുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പിണറായി വിജയന്റെയും റിയാസിന്റെയും വീടുകളില്‍ പരിശോധന നടന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനെ തകർക്കാൻ സംഘപരിവാർ നടപ്പിലാക്കിയ പദ്ധതിയുടെ തുടർച്ചയാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇഡി എന്നത് യഥാർത്ഥത്തില്‍ സംഘപരിവാറിന്റെ ഒരു ‘എക്സ്ട്രാ ഡിപ്പാർട്ട്മെന്റ്’ ആയിട്ടാണ് രാജ്യത്ത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.







