
ടെഹ്റാൻ: രാജ്യത്തിന്‍റെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ അമേരിക്കൻ ഭീഷണികള്‍ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന്‍റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അല്‍-അൻബിയ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നല്‍കി.
ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ നിലവിലെ സാഹചര്യത്തില്‍ എല്ലാവർക്കും എണ്ണയും വാതകവും കയറ്റുമതി ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകണം, അല്ലെങ്കില്‍ ആർക്കും അതിന് കഴിയില്ലെന്ന കടുത്ത നിലപാടാണ് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മേഖലയിലെ ഊർജ്ജ വിപണികളുമായി ബന്ധപ്പെട്ട ഏത് ഏകപക്ഷീയ ഇടപെടലും വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും പ്രസ്താവനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാന്റെ എണ്ണ-വാതക വിപണികളില്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കുമെന്ന തരത്തിലുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പരാമർശങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയുടെ ഇത്തരം നിലപാടുകള്‍ മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ സങ്കീർണമാക്കുമെന്ന് ഇറാൻ ആരോപിച്ചു.







