റഷ്യയിലെ ലോകകപ്പ് വേദിയിൽ പാറിപ്പറന്ന് ഇന്ത്യൻ പതാക; റഷ്യക്കാരുടെ ഇന്ത്യൻ സ്‌നേഹത്തിൽ അമ്പരന്ന് എബിയും സുഹൃത്തുക്കളും

റഷ്യയിലെ ലോകകപ്പ് വേദിയിൽ പാറിപ്പറന്ന് ഇന്ത്യൻ പതാക; റഷ്യക്കാരുടെ ഇന്ത്യൻ സ്‌നേഹത്തിൽ അമ്പരന്ന് എബിയും സുഹൃത്തുക്കളും

Spread the love

റഷ്യയിലെ ലോകകകപ്പ് വേദിയിൽ നിന്നും ലോകകപ്പ് വിശേഷങ്ങൾ പങ്കു വച്ച് കോട്ടയം ഇമേജ് ഡയറക്ടർ എബി അലക്സ് ഏബ്രഹാം

ഒട്ടേറെ കായിക മൽസരങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ബ്രസീലിന്റെ ഒരു കളി നേരിട്ടുകാണുക എന്നതു വലിയ ഒരാഗ്രഹമായിരുന്നു. റഷ്യയിൽ വച്ചു ലോകകപ്പ് ഫുട്ബോൾ നടക്കുന്നു എന്നു കേട്ടപ്പോഴെ എന്തായാലും ഈ ലോകകപ്പ് ഫുട്ബോൾ കാണാൻ പോകണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.


കുവൈത്തിലുള്ള കസിന്റെ ഒപ്പമായിരുന്നു യാത്ര. ബ്രസീൽ – മെക്സിക്കോ, ടുണീഷ്യ – പനാമ മൽസരങ്ങളുടെ ടിക്കറ്റ് ലഭിച്ചതോടെയാണ് യാത്രയുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ദുബായ് വഴിയായിരുന്നു യാത്ര.
മോസ്‌കോയിൽ എത്തിയ ഞങ്ങളെ ഫുട്ബോളിന്റെ എല്ലാ ആവേശത്തോടും കൂടി ആ നഗരം സ്വീകരിച്ചു. ചിരിക്കുന്ന മുഖങ്ങളും എപ്പോൾ വേണമെങ്കിലും സഹായത്തിനു എത്തുന്ന വോളന്റിയർമാരും റഷ്യയിലെ യാത്രകളും താമസവും വളരെ എളുപ്പമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഫുട്ബോൾ ആരാധകർ തമ്മിലുള്ള സ്നേഹവും ഐക്യവും പലപ്പോഴും നമ്മളെ അമ്പരപ്പിക്കുന്നതായിരുന്നു. ലാറ്റിനമേരിക്കകാർ ആയിരുന്നു ആഘോഷങ്ങളിൽ മുൻപിൽ. ബ്രസീൽ, മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യക്കാരെല്ലാം പാട്ടും ഡാൻസുമായി സ്റ്റേഡിയങ്ങളെയും സ്റ്റേഡിയത്തിനു പുറത്തുള്ള ഫാൻ കോർണറുകളെയുമെല്ലാം ആവേശത്തിമിർപ്പിലാക്കി കൊണ്ടിരുന്നു. ഒരേ മേഖലയിൽ നിന്നാണെങ്കിലും അർജന്റീനയ്ക്കെതിരെയായിരുന്നു മിക്ക ലാറ്റിനമേരിക്കൻ ഫാൻസുകളും. ചാവോ മെസി …. ചാവോ മെസി എന്ന പാട്ടുകളുമായി അവർ ഫിഫ ട്രെയിനുകളിലും തെരുവോരങ്ങളിലും പാടി ആഘോഷിച്ചു.
ഇന്ത്യൻ പതാകയുമായിട്ടായിരുന്നു ഞങ്ങളുടെ യാത്രകൾ. മൽസരത്തിൽ പങ്കെടുക്കാത്ത ഇന്ത്യയുടെ പതാകയുമായി നടക്കുന്ന ഞങ്ങളുടെ ഒപ്പം ഫോട്ടോയെടുക്കാൻ ഒരുപാടു പേരുണ്ടായിരുന്നു. ബ്രസീൽ, മെക്സിക്കോ, കൊളംബിയ ആരാധകരും ഇന്ത്യൻ പതാകയുമായി കറങ്ങുന്ന ഞങ്ങളുടെ ഒപ്പം ഫോട്ടോ എടുക്കാൻ കൂടിയിരുന്നു. പക്ഷെ സ്നേഹം കൊണ്ട് ഞങ്ങളെ വീർപ്പുമുട്ടിച്ചത് റഷ്യക്കാരായിരുന്നു. പാതാക കാണുമ്പോൾ തന്നെ ഇന്ത്യയെന്നു പറഞ്ഞു തിരിച്ചറിഞ്ഞു സ്നേഹം കൊണ്ട് അവർ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.


റഷ്യയുടെ ഗ്രാമപ്രദേശങ്ങളിൽപോലുമുള്ളവർക്ക് ഇന്ത്യക്കാരോട് നല്ല സ്നേഹമാണ്. നമ്മൾ പഴയ സുഹൃത്തുക്കളാണെന്നാണ് അവരുടെ പറച്ചിൽ. ഇന്ത്യൻ പതാകയും മുഖത്ത് ബ്രസീലിയൻ പാതകയും പെയിന്റ് ചെയ്തു മൽസരം കാണാൻ കയറിയ ഞങ്ങൾക്ക് സമാറ സ്റ്റേഡിയത്തിൽ കയറിയ ഞങ്ങളെ വളരെ സ്നേഹപൂർവമാണ് ബ്രസീലിയൻ ഫാൻസും മെക്സിക്കൻ ഫാൻസും സ്വീകരിച്ചത്.
മൽസരം കഴിഞ്ഞിറങ്ങിയ ഞങ്ങളെ രണ്ടു റഷ്യൻ ഫാമിലി വളരെ സ്നേഹപൂർവം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. എത്ര ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും അവർ ഞങ്ങളെ വിട്ടില്ല. ഇന്ത്യക്കാരെ അവരുടെ വീട്ടിൽ സ്വീകരിക്കുന്നത് അവർക്ക് വളരെ അഭിമാനമുള്ള കാര്യമാണെന്നു പറഞ്ഞു അവർ ഞങ്ങളെ പ്രതിസന്ധിയിലാക്കി. ഒടുവിൽ അവരുടെ സ്നേഹ നിർബന്ധങ്ങൾക്കൊടുവിൽ അവരുടെ വീടുകളിൽ ഞങ്ങൾ പോയി. വിഭവ സമൃദമായ റഷ്യൻ ഭക്ഷണവും 18 വർഷമായി എടുക്കാതെ മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന വിശിഷ്ഠമായ വൈനും അവർ ഞങ്ങൾക്കായി എടുത്തു തന്നു. മൽസരം നടക്കുന്ന സ്റ്റേഡിയത്തിനു സമീപം തന്നെയായിരുന്നു അവരുടെ വീടുകൾ. മൽസരം നടക്കുന്ന ദിവസങ്ങളിൽ സ്റ്റേഡിയത്തിനു സമീപത്തു വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. അതിനാൽ ഭക്ഷണത്തിനു ശേഷം കുറുക്കു വഴികളിലൂടെ നടന്ന് ഞങ്ങൾക്ക് അവർ ടാക്സി വിളിച്ചു തന്നു.

അവരുടെ സ്നേഹസ്വീകരണത്തിനും വിരുന്നിനും നന്ദിപറഞ്ഞു ടാക്സിയിൽ കയറാൻ തുടങ്ങിയപ്പോൾ ടാക്സി കൂലി അവർ കൊടുത്തുകഴിഞ്ഞിരുന്നു. എത്ര പറഞ്ഞിട്ടും ഇതും ഞങ്ങളുടെ മര്യാദയുടെ ഭാഗമാണെന്നായിരുന്നു അവരുടെ മറുപടി. നിറഞ്ഞ വയറിനൊപ്പം നിറഞ്ഞ മനസോടെയായിരുന്നു അവിടുന്നു ഞങ്ങൾ മടങ്ങിയത്.
അമേരിക്കൻ ഉപരോധവും എണ്ണയുടെ വിലക്കുറവുകൊണ്ടുമുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിലും മികച്ച ഒരുക്കങ്ങളാണ് റഷ്യ ലോകകപ്പിനായി ഒരുക്കിയിരുന്നത്. ഒരിടത്തും ഒരു കുറവും കാണാനുണ്ടായിരുന്നില്ല. വൃത്തിയും വെടിപ്പുമുള്ള നഗരങ്ങൾ, സന്തോഷമുള്ള ജനങ്ങൾ, എത്ര ദൂരമുണ്ടെങ്കിലും സെക്കന്റുകൾ പോലും തെറ്റാതെ കൃത്യസമയം പാലിക്കുന്ന ട്രെയിനുകൾ എന്നിവ ഇന്ത്യക്കാരായ നമ്മളെ അമ്പരപ്പിക്കുമെന്നത് തീർച്ച. ലേശം ആളുകൂടുന്നിടത്തെല്ലാം ഇംഗ്ലിഷ് അറിയാവുന്ന മൂന്നും നാലും വോളന്റിയേഴ്സ് സഹായത്തിനായി ഉണ്ടായിരുന്നു. കൂടാതെ സുരക്ഷയൊരുക്കാനായി ഫുട്ബോൾ ആരാധകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പൊലീസും സജീവമായിരുന്നു.
സ്റ്റേഡിയങ്ങൾ തമ്മിൽ നല്ല ദൂരവ്യത്യാസമുള്ളതിനാൽ മിക്കവുടെയും യാത്രകൾ ദീർഘദൂര ട്രെയിനുകളിലായിരുന്നു ഫുട്ബോൾ ആരാധരുടെ യാത്രയെല്ലാം ഇത്തരം യാത്രകൾ എല്ലാം ആഘോത്തിന്റെതാണ്. ട്രെയിനുകളിൽ റസ്റ്റോറന്റുകളും മദ്യവും എല്ലാം ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ തിന്നും കുടിച്ചും ആടിയുംപാടിയുമാണു മിക്കവരുടെയും യാത്രകൾ. സ്റ്റേഡിയങ്ങൾക്കു സമീപം കളികാണാനെത്തുന്നവർക്ക് ഒരു ദിവസത്തേയ്ക്കു താമസിക്കുന്ന വീട്ടിൽ താമസം ഒരുക്കുന്നവരെയും കണ്ടുമുട്ടി. ഫിഫയുടെ ഫാൻ ഐഡി ഉള്ളവർക്ക് മൽസരങ്ങൾ കാണാൻ പ്രത്യേകം സൗജന്യ ട്രെയിനും മെട്രോ ട്രെയിനുകളും ഒരുക്കിയിട്ടുണ്ടായിരുന്നു.
രണ്ടു കളികൾ മാത്രമേ സ്റ്റേഡിയത്തിൽ പോയി കണ്ടുള്ളു. ടുണീഷ്യ – പാനമ, ബ്രസീൽ – മെക്സിക്കോ. ബാക്കി ദിവസങ്ങളിൽ സ്റ്റേഡിയത്തിനു പുറത്ത് ഒരുക്കിയിട്ടുള്ള ഫാൻ സോണിലെ വലിയ സ്‌ക്രീനിലാണ് കളി കണ്ടത്. അതിന്റെ ആവേശം പലപ്പോഴും സ്റ്റേഡിയത്തിലുള്ള ആവേശത്തിന്റെയും അപ്പുറമാണ്.
റഷ്യയിൽ പത്തുദിവസം കടന്നു പോയത് അറിഞ്ഞതേയില്ല. ഫുട്ബോൾ ആവേശവും ആളുകളുടെ സ്നേഹവും അവരുടെ ഭക്ഷണവും ആസ്വദിച്ച് നിറഞ്ഞ മനസോടെ തിരിച്ചു നാട്ടിലേക്കു ഞങ്ങൾ യാത്രയായി….