ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു , മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ആക്രമിക്കുകയും ജയിലിലിടുകയുമാണ് : രാഹുൽ ഗാന്ധി

ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു , മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ആക്രമിക്കുകയും ജയിലിലിടുകയുമാണ് : രാഹുൽ ഗാന്ധി

സ്വന്തം ലേഖിക

കൽപറ്റ: രാജ്യത്ത് പെരുകി വരുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂർ ഗോപാലവകൃഷ്ണൻ ഉൾപ്പെടെയുള്ള 50 ഓളം സിനിമാസാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി വയനാട് എം.പി രാഹുൽ ഗാന്ധി. മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ആക്രമിക്കുകയും ജയിലിലിടുകയും ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെതിരെ വാർത്ത കൊടുക്കുന്ന മാദ്ധ്യമങ്ങളെ അടിച്ചമർത്തുകയാണെന്നും, ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ശ്രീരാമന്റെ പേര് ഇന്ത്യയിൽ കൊലപാതകങ്ങൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 50 സിനിമാ പ്രവർത്തകർ കത്തെഴുതിയത്. ബീഹാറിലെ മുസഫർപൂർ പൊലീസാണ് ഇവർക്കെതിര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എഴുത്തുകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണി രത്‌നം, അടൂർ ഗോപാലകൃഷ്ണൻ, അപർണ സെൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്ന കാര്യങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും വിഘടനവാദത്തെ പിന്തുണക്കുന്നതായും ആരോപിച്ച് അഭിഭാഷകനായ സുധീർകുമാർ ഓജ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി രണ്ടു മാസം മുമ്ബ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തൽ, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags :