ന്യൂഡൽഹി: ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ. ജമ്മു കശ്മീരിലുള്ള അണക്കെട്ടിന്റെ 3 ഗേറ്റുകളാണ് തുറന്നത്. റിയാസി ജില്ലയിലാണ് അണക്കെട്ട്. ഇതോടെ ഡാമിനു സമീപത്തെ പാകിസ്ഥാൻ പ്രദേശങ്ങൾ പ്രളയ ഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാന്റെ പ്രകോപനങ്ങൾക്കു അതേ തീവ്രതയിൽ തിരിച്ചടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്യുന്നത്. പ്രശ്നങ്ങൾ വഷളാക്കുന്നതിനല്ല ശ്രമിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
ഇന്ത്യൻ പ്രത്യാക്രമണം വളരെ നിയന്ത്രിതമാണ്. തീവ്രവാദ കേന്ദ്രങ്ങളിൽ മാത്രമാണ് ആക്രമണം നടത്തിയിട്ടുള്ളത്. സാധാരണക്കാരേയും നഗരങ്ങളും ആക്രമിച്ചാൽ അതിശക്തമായി തിരിച്ചടിക്കും- അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഹൽഗാം ആക്രമണത്തിൽ പങ്കില്ലെന്നു പറഞ്ഞ് പാകിസ്ഥാൻ കൈ കഴുകുകയാണ്. പാകിസ്ഥാനിൽ ഭീകരർ ഇല്ലെന്നു പാക് ഇൻഫർമേഷൻ മന്ത്രി പറയുന്നു. എന്നാൽ ആഗോള ഭീകരവാദത്തിന്റെ ഉറവിടമെന്ന പാകിസ്ഥാൻ കുപ്രസിദ്ധി തെളിയിക്കാനുള്ള രേഖകൾ ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനാകെ ലഭ്യമാണ്.
ലോകത്തെ പലയിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിലെ പാക് പങ്ക് തെളിഞ്ഞിട്ടുണ്ട്. ഉസാമ ബിൻലാദൻ എവിടെയായിരുന്നു എന്നും അയാളെ രക്തസാക്ഷി എന്നു വിളിച്ചത് ആരായിരുന്നുവെന്നു താൻ പറയേണ്ടതില്ലെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.