
കൊച്ചി: ശബരിമലയില്‍ ചെറിയ ഷാംപൂ പാക്കറ്റുകളുടെ വില്പന തടഞ്ഞ് ഹൈക്കോടതി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം.
പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വില്പനയും വിലക്കിയിട്ടുണ്ട്.ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മണ്ഡല – മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാനിരിക്കെയാണ് നിർണായക ഉത്തരവിട്ടിരിക്കുന്നത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും കോടതി പരിശോധിച്ചു. തീർത്ഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത്താളവങ്ങളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് സ്പെഷ്യല്‍ കമ്മീഷണർ സമര്‍പ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദ്ദേശം.
അതേസമയം, വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്തെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചു. എരുമേലിയില്‍ എത്തുന്ന ഭക്തരില്‍ വലിയൊരു വിഭാഗം പേട്ടയ്ക്ക് മുൻപും ശേഷവും വലിയതോട്ടിലാണ് കുളിക്കുന്നത്. എന്നാല്‍ തോട്ടില്‍ വലിയ തോതില്‍ മാലിന്യം കണ്ടെത്തിയെന്നും തുടർന്ന് നീക്കം ചെയ്തെന്നുമാണ് പഞ്ചായത്ത് കോടതിയെ അറിയിച്ചത്.







