
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ. നഗരത്തിലെ തേക്കുംമൂട് ബണ്ട് കോളനിയില്‍ 150 വീടുകളില്‍ വെള്ളം കയറി. മലയിന്‍കീഴിലും, പൂവച്ചലിലും , കാട്ടാക്കടയിലും മരം കടപുഴകി. നെയ്യാര്‍ ഡാമില്‍ ജലനിരപ്പുയരുന്നു. വിതുരയില്‍ നദിയില്‍ വീണയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.
ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രാത്രി വൈകിയും തുടര്‍ന്നു. ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. ബണ്ട് തോട് നിറഞ്ഞു കവിഞ്ഞതോടെയാണ് തേക്കുംമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറിയത്. വീട്ടുകാരെ സമീപത്തുള്ള സ്കൂളിലേക്ക് മാറ്റി. മലയിന്‍കീഴില്‍ കൂറ്റന്‍ പുളിമരം വീടിനു മുകളിലേക്കാണ് കടപുഴകി വീണത്. വീട്ടിലുണ്ടായിരുന്ന ജയകുമാര്‍ പുറത്തേക്കിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. വീടിനു സാരമായ കേടുപാടുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാക്കടയില്‍ കനത്ത മഴയില്‍ വീടിന്‍റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പന്നിയോട് അശോകന്‍–ഗായത്രി ദമ്പതികളുടെ വീടിന്‍റെ പിന്‍ഭാഗമാണ് തകര്‍ന്നത്. വീടിന്‍റെ പകുതിയോളം ഭാഗം ഇടിഞ്ഞു മാറി. വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാല്‍ വലിയ അപകടം ഒഴിവായി.തിരുവനന്തപുരം വിതുര പൊന്നാംചുണ്ട് പാലത്തിലൂടെ സ്കൂട്ടറില്‍ പോകവേ ഒഴുക്കില്‍പെട്ട വിതുര കൊപ്പം സ്വദേശി സോമനുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
സോമനെയാണ് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരത്തില്‍ തമ്പാനൂര്‍, ബേക്കറി, ചാക്ക ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.
ചാക്കയിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്നു വാഹനങ്ങള്‍ പ്രയാസപ്പട്ടാണ് കടന്നു പോയത്. ജില്ലയിലെ നദീ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും വിലക്കുണ്ട്. മല്‍സ്യബന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.







