
തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര് പിടിയില്‍.
ലോക്കല്‍ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള ആറു പേര് കീഴടങ്ങിയതാണ്. ഒരാള്‍ക്ക് നോട്ടീസ് നല്കി വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ ഉടനടി വളഞ്ഞിട്ട് പിടിക്കാനുള്ള പൊലീസ് നീക്കം വീണ്ടും ഉന്തിനും തള്ളിനും കാരണമായി. ഏരിയ കമ്മിറ്റി ഓഫീസില്‍ ഇഡി സംഘത്തെ ആക്രമിച്ചവരുണ്ടെന്ന് ദൃശ്യങ്ങള്‍ നോക്കി പൊലീസ് ഉറപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി ഓഫീസില്‍ കയറി പ്രതികളെ പിടിക്കാൻ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ സര്‍വ സന്നാഹവുമായി എത്തി. പക്ഷേ പൊലീസിനെ ഓഫീസില്‍ കയറാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ഉറച്ച നിലപാട് എടുത്തു. സിപിഎം പിടിച്ചിടത്ത് കാര്യങ്ങള്‍ നിന്നു. ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങിയ അഞ്ചുപേർ പൊലീസിന് പിടികൊടുത്തു.
ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരണ്‍ എന്നിവരെയും കോട്ടയത്ത് ഒരു ലോഡ്ജില്‍ നിന്നും അമല്‍ എന്ന പ്രതിയെയുമാണ് പിടികൂടിയത്. എല്ലാവരും ഡിവൈഎഫ്ഐ ജില്ലാ ബ്ലോക്ക് ഭാരവാഹികളാണ്.
ഉച്ചയ്ക്ക് ശേഷമാണ് ഏഴു പേര് പിടിയിലായത്. വൈകീട്ട് പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ബിനു ഐപി കീഴടങ്ങി. ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിനു പുറമേ, പൊലിസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
കേന്ദ്രം റിപ്പോർട്ട് തേടിയ സാഹചര്യത്തില്‍ വീഴ്ച മറയ്ക്കാൻ മുഴുവൻ പ്രതികളെയെങ്കിലും അറസ്റ്റ് ചെയ്ത് നാണക്കേട് ഒഴിവാക്കാൻ പൊലിസിന് കഴിയുന്നില്ല. മ്യൂസിയം പൊലീസില്‍ നിന്ന് അന്വേഷണം പ്രത്യേക സംഘത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.







