പെരുമ്പാവൂരിലേതിനു സമാനമായ തോക്ക് ഭീഷണി കോട്ടയത്തും: ബ്ലേഡുകാരുടെയും ഗുണ്ടാ തലവൻമാരുടെയും കൈകളിൽ സുലഭമായി തോക്ക്; ക്രിമിനൽക്കേസുണ്ടായിട്ടും പലർക്കും തോക്ക് അനുവദിക്കാനും നീക്കം

പെരുമ്പാവൂരിലേതിനു സമാനമായ തോക്ക് ഭീഷണി കോട്ടയത്തും: ബ്ലേഡുകാരുടെയും ഗുണ്ടാ തലവൻമാരുടെയും കൈകളിൽ സുലഭമായി തോക്ക്; ക്രിമിനൽക്കേസുണ്ടായിട്ടും പലർക്കും തോക്ക് അനുവദിക്കാനും നീക്കം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പെരുമ്പാവൂരിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും പരസ്പരം വെടിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത ശക്തമാക്കി. പെരുമ്പാവൂരിലേതിനു സമാനമായി കോട്ടയം ജില്ലയിലും ഗുണ്ടാ – മാഫിയ സംഘങ്ങൾ ശക്തമാണ്. ഈ മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പതിവാണ്. കഴിഞ്ഞ ദിവസം പനമ്പാലത്ത് ഈ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

കുടമാളൂർ കേന്ദ്രീകരിച്ചു ഗുണ്ടാ സംഘം കെട്ടിപ്പെടുക്കുന്ന കുപ്രസിദ്ധ ഗുണ്ടയുടെ കൈവശം വിവിധ മോഡലിലുള്ള തോക്കുകളുണ്ട് എന്ന വിവരം നേരത്തെ തന്നെ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇയാളുടെ കൈവശമുള്ള തോക്കുകളുടെ ശേഖരത്തിന്റെ ചിത്രം സഹിതം ഇയാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഗുണ്ടാ സംഘങ്ങളാണ് ഇപ്പോൾ കോട്ടയം നഗരം അടക്കി ഭരിക്കുന്നത്. കുടമാളൂരിലെ ഗുണ്ടാ മാഫിയ തലവന്റെ കൈവശമുള്ളത് വിവിധ മോഡലിലുള്ള തോക്കുകളാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, നഗരത്തിലെ ഹണിട്രാപ്പ് കേസിൽ പ്രതിയായ ഇയാൾ ഇപ്പോൾ ഒളിവിലാണ്. ബംഗളൂരുവിലെ ഗുണ്ടാ മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ഈ പ്രതിയെ തേടി പൊലീസ് സംഘം ബംഗളൂരുവിലേയ്ക്കു തിരിച്ചിട്ടുണ്ട്. കോട്ടയം നഗരത്തിലെ വമ്പന്മാരായ പല ബ്ലേഡ് ഇടപാടുകാർക്കും തോക്ക് ലൈസൻസുണ്ട്. പലരും ഇത് അലങ്കാരമായി കൊണ്ടു നടക്കുമ്പോൾ, ചിലർപക്ഷേ മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ തോക്ക് കൈവശം സൂക്ഷിക്കുന്നത്.

കോട്ടയം നഗരം കേന്ദ്രീകരിച്ചുള്ള ബ്ലേഡ് മാഫിയ സംഘത്തലവനു നേരത്തെ തോക്ക് ലൈസൻസുണ്ടായിരുന്നു. എന്നാൽ, സ്വന്തം കുടുംബത്തിൽ തന്നെ ഇയാൾ തോക്ക് പ്രയോഗിച്ചതോടെ ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഇയാൾ വീണ്ടും ലൈസൻസ് പുതുക്കുന്നതിനു അപേക്ഷയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തോക്ക് ലൈസൻസ് ഇയാൾക്കു മാനദണ്ഡങ്ങൾ ഇപ്പോൾ പരിശോധിക്കുകയാണ് അധികൃതർ. ജില്ലയിൽ 1800 തോക്ക് ലൈസൻസുകളാണ് നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്.