
ദില്ലി: വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കി.
യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.
ഇക്കഴിഞ്ഞ 9ന് കേന്ദ്ര സർക്കാരിന്റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ഒരു വർഷം ലഭിച്ചിരുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ മാല് ഖനൂജ വാർത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
പാവപ്പെട്ട കുടുംബങ്ങളിലെ സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കരണമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. 2016 മേയില്‍ ആരംഭിച്ച പദ്ധതി പ്രകാരം തുടക്കത്തില്‍ പ്രതിവർഷം 12 സിലിണ്ടറുകള്‍ക്കാണ് സബ്സിഡി നല്‍കിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒൻപതാക്കി കുറയ്ക്കുകയും, ഇപ്പോള്‍ വീണ്ടും നാലായി ചുരുക്കുകയുമാണ് ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം, ഗാർഹിക ആവശ്യത്തിനുള്ള എല്‍.പി.ജി (LPG) സിലിണ്ടറുകളുടെ വില 29 രൂപ വർദ്ധിപ്പിച്ചിട്ടും, ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികള്‍ക്ക് 700 രൂപയോളം നഷ്ടം വരുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തില്‍ ഊർജ്ജ വില കുതിച്ചുയർന്നിട്ടും ആഭ്യന്തര വിപണിയില്‍ വലിയ വിലക്കയറ്റം ഉണ്ടാകാതെ സർക്കാർ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണെന്നും പ്രസ്താവനയിലൂടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.







