കൊറോണക്കാലത്തും കഞ്ചാവ് കച്ചവടം തകൃതി: ഓൺലൈനിൽ ബുക്ക് ചെയ്താൽ കഞ്ചാവ് എത്തിക്കും: പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയടക്കം രണ്ടു പേർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോക്കൗട്ട് കാലത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവു വിൽക്കാൻ റോഡിലിറങ്ങിയ പീഡനക്കേസിലെ പ്രതിയടക്കം രണ്ടു പേർ പൊലീസ് പിടിയിലായി. ലോക്കൗട്ട് കാലത്ത് റോഡ് നിറയെ പൊലീസ് നിൽക്കുമ്പോഴാണ് കഞ്ചാവുമായി രണ്ടംഗ സംഘം എത്തിയത്. വാട്സപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് ബുക്ക് ചെയ്യുന്നവർക്കാണ് പ്രതികൾ കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്.

കിടങ്ങൂര്‍ പള്ളിക്കര വീട്ടില്‍ അഖില്‍ റോയ് (23), ആനിക്കാട് തേക്കിലകാട്ടില്‍ വിഷ്ണു ബാബു (22) എന്നിവരെയാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇന്‍സ്‌പെക്ടര്‍ ബൈജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്നും 60 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അഖില്‍ പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെ നിരവധി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ കഞ്ചാവ് പൊതികളാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നു പ്രതികൾ. കിടങ്ങൂരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി ബൈക്കില്‍ പോകുന്ന വഴിയാണ് ഇവര്‍ പിടിയിലായത്. വാട്സപ്പ് വഴി ഓർഡർ എടുത്ത ശേഷമാണ്, ഇവർ കഞ്ചാവ് എത്തിച്ച് നൽകിയത്.

ലോക്ക് ഔട്ടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ബൈക്കിലെത്തി പൊലീസിൻ്റെ മുന്നിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇവർ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്. തുടർന്ന്, സംശയം തോന്നിയ പോലീസ് ബൈക്ക് പരിശോധിച്ചപ്പോഴാണ് പൊതികളാക്കിയ നിലയില്‍ കഞ്ചാവ് പിടികൂടിയത്.