
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിക്കായുള്ള കണക്കെടുപ്പ് പൂർത്തിയാക്കി കെഎസ്‌ആർടിസി.
യാത്രക്കാരില്‍ 49 മുതല്‍ അൻപത്തിരണ്ട് ശതമാനം വരെ സ്ത്രീകള്‍ ആണെന്നാണ് ഏകദേശം കണക്ക്. കണക്കെടുപ്പ് പൂർത്തിയായതോടെ ടിക്കറ്റ് മെഷീനില്‍ നിന്നും ജെൻഡർ ഓപ്ഷനും കെഎസ്‌ആർടിസി പിൻവലിച്ചു.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ജെൻഡർ ടിക്കറ്റിങ് നടപ്പാക്കിയത്. സൗജന്യ യാത്ര നടപ്പിലാക്കണമെങ്കില്‍ ശരാശരി എത്ര സ്ത്രീകള്‍ കെഎസ്‌ആർടിസിയില്‍ പ്രതിദിനം യാത്ര ചെയ്യുന്നുണ്ടെന്ന് അറിയാനാണ് ഇത്. ഇതിനായി ടിക്കറ്റ് മെഷീനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക്കറ്റ് അടിക്കുന്ന ഇലക്‌ട്രോണിക് മെഷീനില്‍ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ പ്രത്യേകം രേഖപ്പെടുത്തിയാണ് കണക്കെടുപ്പ് നടത്തിയത്. യുഡിഎഫ് സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ സൗജന്യ യാത്രാ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളില്‍ ഒന്നാണ് കെഎസ്‌ആർടിസി ബസിലെ സൗജന്യ യാത്ര. ഓർഡിനറി, സൂപ്പർഫാസ്റ്റ് എന്നിവയില്‍ എല്ലാം കൂടി പദ്ധതി നടപ്പാക്കാൻ പ്രതിമാസം 90 കോടി രൂപ ചെലവ് വരുമെന്നാണ് അനുമാനം. നിലവിലെ വരുമാനം പരിഗണിക്കുമ്പോള്‍ കെഎസ്‌ആർടിസിക്ക് ഈ ബാധ്യത താങ്ങാൻ കഴിയുമോ എന്ന ചോദ്യമെല്ലാം ഉയരുന്നുണ്ട്.







