ഭക്ഷ്യവിഷബാധയേറ്റ് അൻപത് കുട്ടികൾ കുഴഞ്ഞു വീണ ഗിരിദീപത്തിലെ അടുക്കളയിലെ കാഴ്ച കണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ ഞെട്ടി; ഇങ്ങനെയും വൃത്തിയില്ലാതെ അടുക്കളകളുണ്ടോ..? അടുക്കള അടച്ചു പൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

ഭക്ഷ്യവിഷബാധയേറ്റ് അൻപത് കുട്ടികൾ കുഴഞ്ഞു വീണ ഗിരിദീപത്തിലെ അടുക്കളയിലെ കാഴ്ച കണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ ഞെട്ടി; ഇങ്ങനെയും വൃത്തിയില്ലാതെ അടുക്കളകളുണ്ടോ..? അടുക്കള അടച്ചു പൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് അൻപത് കുട്ടികൾ കുഴഞ്ഞു വീണ ഗിരിദീപം കോളേജിലെ ഹോസ്റ്റലിന്റെ അടുക്കളയിൽ പരിശോധന നടത്തിയ ആരോഗ്യ വിഭാഗം അധികൃതർ ഞെട്ടി..! അടുക്കളയിലെ ഫ്രീസറിൽ നിന്നും പുറത്ത് വന്നത് ജീവനുള്ള, തടിച്ചുകൊഴുത്ത പുഴുക്കൾ. അൻപത് കുട്ടികൾ ദിവസവും ഭക്ഷണം കഴിച്ചിരുന്ന അടുക്കളയിലെ ഫ്രീസറിൽ നിന്നാണ് ജീവനുള്ള പുഴുക്കളെ ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ കണ്ടെത്തിയത്. 
്അതീവഗുരുതരമായ സ്ഥിതിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ അടുക്കളയിൽ കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലും ഹോസ്റ്റലിനുള്ളിലുണ്ടായിരുന്നില്ല. കുട്ടികൾ ഛർദിച്ച് തുടങ്ങിയതിനു പിന്നാലെ തന്നെ ഇവയെല്ലാം ഇവിടെ നിന്നും നീക്കം ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിക്കാനോ കൃത്യമായി പരിശോധന നടത്താനോ അധികൃതര്ക്ക് സാധിച്ചില്ല. ഇതിനിടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ ഹോസ്റ്റലിലെ ഫ്രീസറുകൾ പരിശോധിച്ചത്. ഈ ഫ്രീസറുകൾക്കുള്ളിൽ ഭക്ഷണ സാധനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, ഫ്രീസറിനുള്ളിൽ നിന്നും പുഴു വമിക്കുന്നുണ്ടായിരുന്നു. ജീവനുള്ള പുഴുക്കളാണ് ഫ്രീസറിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഇത് കണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ജീവനക്കാർ പോലും ഛർദിക്കുന്ന സ്ഥിതിയുണ്ടായി. 
ഭക്ഷണത്തിലും വെള്ളത്തിലും മാലിന്യത്തിന്റെ അംശം കലർന്നതായായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഇതേ തുടർന്ന് അധികൃതർ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വെള്ളം ശേഖരിക്കുന്ന കേന്ദ്രത്തിന് സമീപം തന്നെയാണ് മാലിന്യങ്ങൾ കൂട്ടിയിടുന്നതെന്നായിരുന്നു കുട്ടികളുടെ പരാതി. ഇതേ തുടർന്നാണ് കുട്ടികൾ ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതരോട് ഇതുസംബന്ധിച്ചുള്ള പരാതി പറഞ്ഞത്. തുടർന്നാണ് ഇവർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുന്നത്. 
സമൂഹത്തിൽ വൻ സ്വാധീനമുള്ളവരാണ് ഗിരിദീപം സ്‌കൂൾ മാനേജ്‌മെന്റ്. അതുകൊണ്ടു തന്നെ കാര്യമായ നടപടികളൊന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും വയ്യ. ഹോസ്റ്റലിന്റെ പല ഭാഗത്തും മാലിന്യം കുന്ന് കൂടി കിടന്നിരുന്നു. ഈ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിച്ചില്ലെന്നാണ് കണ്ടെത്തുന്നത്. ഇതേ തുടർന്ന് അടുക്കള പൂട്ടി സീൽ ചെയ്ത ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ ഇനി ഒരു നിർദേശമുണ്ടായ ശേഷം മാത്രം അടുക്കള തുറന്നാൽ മതിയെന്നും അറിയിച്ചു.