
സ്വന്തം ലേഖകൻ
കോട്ടയം: നിരവധി സിനിമകളുടെയും വിവാഹ വീഡിയോകളുടെയും ഇഷ്ടലൊക്കേഷനായ പാറയ്ക്കൽക്കടവിൽ തരിശ് പാടത്തിന് തീപിടിച്ചു. വൻ അഗ്നിബാധയെ തുടർന്ന് പ്രദേശമാകെ തീയിലും പുകയിലും മുങ്ങി. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പുകയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടു.



തീ പടർന്നതോടെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു. ഇവർ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും ചെളിയും പുല്ലും നിറഞ്ഞ് ചതുപ്പായ പാടത്തിലേയ്ക്ക് ഇറങ്ങാൻ സാധിച്ചില്ല. തുടർന്ന് തീ കരയിൽ വീടുകളിലേയ്ക്ക് പടരുന്നത് ഒഴിവാക്കാൻ പാടത്തിന്റെ കരഭാഗത്ത് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group




ഇവിടെ പാടശേഖരത്തിന്റെ അരികുകളിൽ പുല്ല് നീക്കി കിടങ്ങ് എടുത്ത് വെള്ളം നിറച്ച് കരയിലേയ്ക്ക് തീ പടരുന്നത് ഒഴിവാക്കാനായിരുന്നു അഗ്നിരക്ഷാ സേനയുടെ ശ്രമം. വൈകിട്ട് മൂന്നരയോടെ ആരംഭിച്ച തീ പിടുത്തം ഒന്നര മണിക്കൂർ പിന്നിട്ടിട്ടും തീ കെടുത്താൻ ഇതുവരെയും സാധിച്ചിട്ടില്ല.
പ്രദേശമാകെ തീയും പുകയും പടർന്നിരിക്കുകയാണ്. നേരത്തെയും കൊല്ലാട് പാറയ്ക്കൽ കടവിൽ സമാന രീതിയിൽ തീ പടർന്നിരുന്നു. വളരെ പാട് പെട്ടാണ് അഗ്നിരക്ഷാ സേനാ അധികൃതർ അന്ന് തീ കെടുത്തിയത്. വേനലായതോടെ നഗരത്തിലെ പല പാടശേഖരങ്ങിലും സമാന രീതിയിൽ നാട്ടുകാർ തന്നെ തീ കൊടുക്കുന്നുണ്ട്. ഇത് വൻ അപകടസാധ്യതയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ അഗ്നിരക്ഷാ സേനാ അധികൃതർ പാടശേഖരത്തിന് സമീപത്ത് തീ ഇടുന്നവർക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.