
കണ്ണൂർ: കോണ്‍ഗ്രസിലെ കത്ത് വിവാദത്തില്‍ വിശദീകരണവുമായി കെ സുധാകരന്‍റെ അനന്തരവൻ അജിത് കുമാർ.
ഗ്രൂപ്പില്‍ നിന്ന് ലഭിച്ച കത്ത് വ്യക്തികള്‍ക്ക് ഫോർവേഡ് ചെയ്തതാണെന്നും വ്യാജ കത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രതികരണം.
കെ സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാർത്ത വരുന്നതെന്നും കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പില്‍ അജിത് കുമാർ വിശദീകരിച്ചു.
കേസില്‍ അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പേരിലാണ് വ്യാജ കത്തിറങ്ങിയത്. സണ്ണി ജോസഫ് എഐസിസിക്ക് അയച്ചത് എന്ന പേരിലാണ് കത്ത് പ്രചരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യത കുറവാണ്, അതിനാല്‍ ടി ഒ മോഹനനെ നിർദേശിക്കുന്നു എന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. കെ സുധാകരന്‍റെ അവസരം ഇല്ലാതാക്കിയത് സണ്ണി ജോസഫാണ് എന്ന വികാരം ഇതോടെ സുധാകരൻ അനുകൂലികള്‍ക്കിടയിലുണ്ടായി. കത്ത് വ്യാജമാണെന്ന് സണ്ണി ജോസഫ് അന്നു വ്യക്തമാക്കിയിരുന്നു.







