
കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടിൽ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളിൽ 23നായിരുന്നു ആദ്യ ഘട്ടം. രണ്ടാം ഘട്ടം ഇന്ന് നടക്കുകയാണ്.
ഇന്ന് നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തിരഞ്ഞെടുപ്പോടെ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വിവിധ ഏജൻസികളുടെ ഫലങ്ങള്‍ വന്നു തുടങ്ങും. എൻഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്സ്, റിപ്പബ്ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ നല്കും എന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്ട്രോറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്സിറ്റ് പോളുകൾ ഇന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അക്സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഇന്ന് നൽകിയേക്കും. ബംഗാളിലെ സർവെ ഫലം നാളെയാവും ചിലർ നല്കുക. കേരളത്തിൽ അവസാനം വന്ന സർവെകൾ ഇഞ്ചോടിഞ്ച് മത്സരം എന്ന പ്രവചനം ആണ് നടത്തിയത്.






