കേരളത്തിലെ അഞ്ചു ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: മഹാരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒക്ടോബർ 21 ന്; വോട്ടെണ്ണൽ 24 ന്

കേരളത്തിലെ അഞ്ചു ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: മഹാരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒക്ടോബർ 21 ന്; വോട്ടെണ്ണൽ 24 ന്

സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേരളത്തിലെ അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും, രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുക. രണ്ടിടത്തും ഒക്ടോബർ 21 നാണ് വോട്ടെടുപ്പ്. 24 ന് വോട്ടെണ്ണൽ നടക്കും.
കേരളത്തിൽ എറണാകുളം, അരൂർ, മഞ്ചേശ്വരം, വട്ടിയൂർകാവ്, കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ് ഈ ഘട്ടത്തിൽ നടക്കുക. കേരളത്തിലേത് അടക്കം രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ കൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അരുണാചൽപ്രദേശ് ഒന്ന്, അസമിൽ നാല്, ഛത്തീസ്ഗഡിൽ ഒന്ന്,
ഗുജറാത്തിൽ നാല്, ഹിമാചൽ്്പ്രദേശിൽ രണ്ട്, കർണ്ണാടകയിൽ പതിനഞ്ച്, മധ്യപ്രദേശിൽ ഒന്ന്, മേഘാലയയിൽ ഒന്ന്, ഒറീസയിൽ ഒന്ന്, പഞ്ചാബിൽ നാല്, രാജസ്ഥാനിൽ രണ്ട്,  സിക്കിമിൽ മൂന്ന്, തമിഴ്‌നാട്ടിൽ രണ്ട്, തെലങ്കാനയിൽ ഒന്ന്, ഉത്തർപ്രദേശിൽ 16 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി.ബി അബ്ദുൾ റസാഖ് അന്തരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോന്നിയിൽ എംഎൽഎയായിരുന്ന അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്നും എം.പിയായി, എറണാകുളം എംഎൽഎ ഹൈബി ഈടൻ പാർലമെന്റിലേയ്ക്കും, അരൂരിലെ എംഎൽഎ എ.എം ആരിഫ് ആലപ്പുഴ എം.പിയായി, വട്ടിയൂർക്കാവിലെ എം.എൽഎ കെ.മുരളീധരൻ വടകരയിൽ നിന്നും എം.പിയായും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിയസഭാ മണ്ഡലങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മഹാരാഷ്ട്രയിലെ നിയമസഭയിലേയ്ക്ക് ആകെ 288 സീറ്റിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. നിലവിലെ കക്ഷിനില അനുസരിച്ച്
ബിജെപി 135, ശിവസേന 75, കോൺഗ്രസ് 34, എൻസിപി 31, മറ്റുള്ളവർ -മൂന്ന് എന്നിങ്ങനെയാണ്. ഹരിയാനയിൽ ആകെ 90 സീറ്റിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇവിടെ 47 സീറ്റിൽ അധികാരമുള്ള ബിജെപിയാണ് ഭരണം നടത്തുന്നത്.