
പത്തനംതിട്ട: ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.
സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തോക്ക് കൈവശം വെച്ചതിന് സുരേഷ് കുമാര്‍( 58 എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹിതയായ ഒരു യുവതിയുമായി സന്ദീപിനുണ്ടായിരുന്ന പ്രണയവും അടുത്ത ബന്ധവുമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സന്ദീപിന്റേത് സാധാരണ മരണമല്ലെന്നും അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും വ്യക്തമായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സന്ദീപിനെ വീടിന് സമീപത്തെ ഒരു കുഴിയില്‍ മാരകമായി പരിക്കേറ്റ്, അവശനിലയില്‍ കണ്ടെത്തിയത്. നെറ്റിയിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ് കിടന്ന സന്ദീപിന് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും, ഇയാള്‍ കിടന്ന സ്ഥലത്തുനിന്ന് ചിലര്‍ ഇരുട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സന്ദീപിന്റെ പിതാവ് സദാനന്ദന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മകനെ മുന്‍പും ഈ യുവതിയുടെ ബന്ധുക്കള്‍ പ്രണയവൈരാഗ്യത്തിന്റെ പേരില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും, ഞായറാഴ്ച വൈകുന്നേരം യുവതിയെ വിളിച്ചുകൊണ്ടുവരാന്‍ പോയ സന്ദീപിനെ പ്രതികള്‍ വഴിയില്‍ വെച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്ദീപിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സന്ദീപിന്റെ ദേഹമാസകലം ഇടിയേറ്റതിന്റെ മുറിവുകളും കടുത്ത ചതവുകളുമുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്.
മര്‍ദ്ദനത്തിനിടെ ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആന്തരിക രക്തസ്രാവമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്.
സംഭവം നടന്ന ഇന്നലെ രാത്രി തന്നെ ചെങ്ങറ ഭാഗത്തുനിന്ന് ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളടക്കം മൂന്ന് പേരെ പോലീസ് തന്ത്രപരമായി പിടികൂടിയിരുന്നു. സന്ദീപിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ അച്ഛനായ കൃഷ്ണന്‍കുട്ടിയെയും ഇയാളുടെ സുഹൃത്തുക്കളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവതിയുടെ അച്ഛനും അച്ഛന്റെ അടുത്ത സുഹൃത്തായ ഗോപിയും ചേര്‍ന്നാണ് മര്‍ദ്ദനം നടപ്പിലാക്കിയതെന്ന് പോലീസിന് ബോധ്യപ്പെട്ടത്.
തോക്കും മാരകായുധങ്ങളും കൈവശം വെച്ച കേസില്‍ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി നിലവില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ചിറ്റാര്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണത്തിനുള്ള എഫ്.ഐ.ആര്‍ മാറ്റാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണന്‍കുട്ടി, ഗോപി എന്നിവരെ കൊലക്കുറ്റം ചുമത്തി പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. പ്രതികളില്‍ നിന്നും തോക്ക് കണ്ടെടുത്ത സ്ഥലം മലയാലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ആയുധക്കേസിന്റെ അന്വേഷണം മലയാലപ്പുഴ പോലീസിന് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.







