ബംഗാളിലും ബി.ജെ.പി തരംഗം ; മമതയ്‌ക്കും സി.പി.എമ്മിനും തിരിച്ചടി
സ്വന്തംലേഖകൻ
കോട്ടയം : 34 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2011ല്‍ പശ്ചിമബംഗാളില്‍ ഭരണം പിടിച്ചെടുത്ത മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണ ലഭിച്ചത്. കൂടുതല്‍ സീറ്ര് നേടിയെങ്കിലും പശ്ചിമബംഗാളിലെ മമതയുടെ ആധിപത്യത്തിനുള്ള വെല്ലുവിളി കൂടിയാണ് ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം.
നാക്കുകൊണ്ട് എതിര്‍ക്കുന്നത് കൂടാതെ കൈക്കരുത്തുകൊണ്ടും ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ മമത മുന്നിട്ടിറങ്ങി. സി.ബി.ഐക്ക് സംസ്ഥാനത്തുള്ള അനുമതി നിഷേധിക്കാന്‍ വരെ അ
വര്‍ തയ്യാറായി. ശാരദാ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ദേശീയ തലത്തില്‍ പിന്തുണ തേടാന്‍ മമത സത്യഗ്രഹവും നടത്തി.
ബംഗാളില്‍ സംസ്ഥാന ഭരണം ഉപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തകരെ മമത അടിച്ചമര്‍ത്തുന്നു എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. രാമനവമി ആഘോഷങ്ങള്‍ തടഞ്ഞതും പ്രകോപനമായി. ബംഗാളിലെ വിവിധ സ്ഥലങ്ങളില്‍ ബി.ജെ.പി റാലികളില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി നേതാക്കളുടെ ഹെലികോപ്റ്രറിന് അനുവാദം നല്‍കാഞ്ഞതും വിവാദമായിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വരെ ഹെലികോപ്റ്രര്‍ അനുമതി നിഷേധിച്ചു. ഇതോടെ പല നേതാക്കളും സമീപ സംസ്ഥാനങ്ങളില്‍ വിമാനമിറങ്ങി ദീര്‍ഘദുരം റോഡ് മാര്‍ഗം സഞ്ചരിച്ചാണ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. ഏറ്രവുമൊടുവില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ വരെ അക്രമമുണ്ടായി.
അതേ സമയം മമതയ്ക്കെതിരായ ശക്തിയായി ബംഗാളില്‍ ബി.ജെ.പി വളര്‍ന്നതോടെ ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും കാലിടറുന്നതാണ് കണ്ടത്. എട്ട് വര്‍ഷം മുൻപ് ബംഗാളില്‍ നിന്ന് പുറത്തായ ഇടതുപക്ഷത്തിന് തിരിച്ചുവരവിനുള്ള ഒരു ലക്ഷണവും കാണിക്കാനാകുന്നില്ല.രണ്ടുവര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിച്ചെടുക്കാനാകും ബി.ജെ.പിയുടെ ശ്രമം.