
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നടക്കുന്ന റെയ്‌ഡിൽ കനത്ത പ്രതിഷേധമുയരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഐഎം. ഇഡി റെയ്‌ഡിനെതിരെ നാളെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രതിഷേധം നടത്തും. നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഐഎം മാർച്ച് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധ മാർച്ച്. ജനറൽസെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുക.
മാസപ്പടി കേസിൽ നടക്കുന്ന ഇഡി റെയ്ഡ് ബിജെപി-കോൺഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണെന്നാണ് സിപിഐഎം നേതാക്കൾ ആരോപിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ ആരോപണം. പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ പ്രതിഷേധം ആളി കത്തുകയാണ്. കോഴിക്കോടും കണ്ണൂരും എറണാകുളത്തും ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. പിണറായി വിജയൻ്റെ കണ്ണൂരിലെയും തിരുവനന്തപുരത്തേയും വീടുകൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഉള്ളവർ. പി ജയരാജനും, എംവി ജയരാജനും, വി ശിവൻകുട്ടിയും അടക്കമുള്ള നേതാക്കൾ സമരമുഖത്ത് ഉണ്ട്. മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീടിന് മുന്നിലും ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.






