എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേരിൽ നടത്തിയ വമ്പൻ പണം തട്ടിപ്പ് കേസ് ; രണ്ടാംപ്രതി വിൽസൺ നൽകിയത് നിർണായക വിവരം; ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ്

Spread the love

കൊച്ചി: കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച കേസിലെ വിജിലൻസ് അന്വേഷണം എത്തി നിൽക്കുന്നത് ഇഡി ഉദ്യോഗസ്ഥനിൽ.

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പേരിൽ നടത്തിയ വമ്പൻ പണം തട്ടിപ്പിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ഒന്നാം പ്രതിയാക്കി.

കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഉദ്യോഗസ്ഥനാണ് ഒന്നാം പ്രതിയെന്ന് വിജിലൻസ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വിൽസനാണ് രണ്ടാം പ്രതി. ഇയാളുടെ മൊഴിയിൽ ശേഖർ കുമാറിനെതിരെ പരാമർശമുണ്ട്. മൊഴിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നാണ് വിജിലൻസ് അറിയിച്ചത്.
ഇഡി ഉദ്യോഗസ്ഥനായ ശേഖർ കുമാറും രണ്ടാം പ്രതി വിൽസനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നും ഇരുവരും ഇതിന് പുറമെ മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.
കേസിനാസ്പദമായ സംഭവമിങ്ങനെ 

കൊവിഡ് കാലത്താണ് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുന്നത്. അങ്ങനെ വ്യാപാരിക്കെതിരെ ഇഡി കേസു വരുന്നു. ഇഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കുമ്പോഴാണ് തമ്മനം സ്വദേശിയായ വിൽസൺ വ്യാപാരിയെ സമീപിക്കുന്നത്.

2 കോടി നൽകിയാൽ ഇഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം. 2 ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു.

വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ പണം കൈമാറുമ്പോൾ വിജിലൻസ് പ്രതികളെ പിടികൂടി.

വിൽസനെ ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി കൊച്ചിയിൽ താമസമാക്കിയ രാജസ്ഥാൻ സ്വദേശി മുരളിക്കും ഇതിൽ പങ്കുണ്ടെന്നും അറിയുന്നത്. കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവർ അറിഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ്  ഇഡി ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്.  മുമ്പും സമാനമായ തട്ടിപ്പ് പ്രതികൾ നടത്തിയെന്നാണ് കണ്ടെത്തൽ.