
കർണാടകയിലെ കുടഗിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിനോദസഞ്ചാരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിയന്ത്രണം. ഇന്നലെയാണ് ആനത്താവളത്തിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചത്. പിന്നാലെയാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. ചെന്നൈ സ്വദേശിയായ 33കാരിയായ തുളസി ആണ് മരിച്ചത്. ജോലിക്കാരും ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. കുളിപ്പിക്കുന്നതിനിടെ ആനകൾ കൊമ്പ് കോർക്കുകയായിരുന്നു. ഇതിനിടയിൽ ആനകളിലൊന്ന് മറിഞ്ഞ് വീണത് തുളസിയുടെ ദേഹത്തേക്കായിരുന്നു. അതേസമയം കുത്തേറ്റ ആനയുടെ പരിക്ക് ഗുരുതരമാണ്. ആനകളിൽ നിന്ന് വിനോദ സഞ്ചാരികളെ സുരക്ഷിത അകലത്തിൽ നിർത്താൻ നിർദേശം നല്‍കിയിട്ടുണ്ട്.






