റാന്നിയിൽ മദ്യപാനത്തിനിടെ അടിപിടി: വാരിയെല്ല് തുളഞ്ഞ് ഹൃദയത്തിൽ തറച്ചു കയറി യുവാവ് മരിച്ചു; സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
റാന്നി: റാന്നിയിൽ മദ്യപാനത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വാരിയെല്ല് ചവിട്ടിയൊടിച്ച് ഹൃദയത്തിൽ തറച്ചു കയറി യുവാവ് മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ അടിപിടിക്കിടെ ചവിട്ടേറ്റാണ് ഇയാളുടെ ഹൃദയത്തിൽ വാരിയെല്ല് ഒടിഞ്ഞു തുളഞ്ഞു കയറിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
റാന്നി ബ്ലോക്ക് പടി പൗവത്ത് വീട്ടിൽ രാജീവ്കുമാർ (പൊന്നി കണ്ണൻ-38) ആണ് മരിച്ചത്. പ്രതി ബ്ലോക്ക് പടി വടക്കേടത്ത് അതുൽ സത്യനാ(25)ണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ അതുലിന്റെ വീട്ടിൽ വച്ചാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ഭക്ഷണം എത്താൻ വൈകിയതിനെ ചൊല്ലി തർക്കമുണ്ടായി. അതുൽ രാജീവിന്റെ ഫോൺ വാങ്ങി നിലത്തെറിഞ്ഞതോടെ അടിയായി. അതുലിന്റെ ചവിട്ടേറ്റ് രാജീവ് കസേര സഹിതം പിന്നാക്കം വീണു. ബോധം കെട്ട് വീണതാകുമെന്ന് കരുതി അവിടെ തന്നെ ഇടുകയാണ് അതുൽ ചെയ്തത്. കുറച്ചു സമയത്തിന് ശേഷം വിളിച്ചു നോക്കിയപ്പോൾ അനക്കമില്ലാതിരുന്നതിനെ തുടർന്ന് അതുൽ തന്നെയാണ് ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തിച്ചത്.
താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. ഇടി കൊണ്ട് വാരിയെല്ല് ഒടിഞ്ഞ് ഹൃദയത്തിൽ തുളഞ്ഞു കയറിയാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. പൊലീസ് ഇൻസ്പെക്ടർ കെഎസ് വിജയന്റെ നേതൃത്വത്തിൽ എസ്ഐമാരായ സോമനാഥൻ നായർ, എസ്ജി പ്രസാദ്, ജേക്കബ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതുലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.