
ആലുവ: ദേശീയപാതയിലെ ചെറിയ ഉരസലിനെ തുടർന്ന് ട്രക്ക് ഡ്രൈവറെയും ക്ലീനറെയും ക്രൂരമായി മർദിച്ച ടൂറിസ്റ്റ് ബസ് ജീവനക്കാർക്കും യാത്രികർക്കും നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 35000 രൂപ.
നഷ്ടപരിഹാരം നല്‍കിയതിന് പുറമെ പൊലീസ് സ്റ്റേഷനിലും മറ്റുമായി സംഘത്തിന് 15 മണിക്കൂർ സമയവും നഷ്ടമായി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ ആലുവ പുളിഞ്ചോട് ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കളമശേരിയിൽ നിന്ന് കർണാടകയിലെ ബെല്ലാരിയിലേക്ക് ചരക്കുമായി പോകുകയായിരുന്ന ട്രക്കും, പഴനി തീർഥാടനം കഴിഞ്ഞ് തിരുവല്ലയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിന്റെ ടൂറിസ്റ്റ് ബസും തമ്മിൽ ചെറുതായി ഉരസി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർത്താതെ മുന്നോട്ട് പോയതോടെ ബസ് ജീവനക്കാർ 4 കിലോമീറ്റർ ദൂരം പിന്തുടർന്ന് മുട്ടത്തുവെച്ച് നടുറോഡില്‍ തടഞ്ഞു നിർത്തി.
ബസിലുണ്ടായിരുന്നവർ ട്രക്കിന്റെ മുൻചില്ല് തല്ലിപ്പൊട്ടിക്കുകയും, ഡ്രൈവറെയും ക്ലീനറെയും ക്യാബിനിൽ കയറി ക്രൂരമായി മർദിക്കുകയും ചെയ്തു.
സ്ത്രീകള്‍ ഉള്‍പ്പെടേയുള്ളവർ ട്രക്ക് ജീവനക്കാർക്ക് നേരെ കയർക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
രാജസ്ഥാൻ സ്വദേശികളായ ട്രക്ക് ഡ്രൈവർ മാവിർ (40) ക്ലീനർ ശ്രാവണും (42) ആണ് മർദനത്തിന് ഇരയായത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് ലോറി ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ബസും ട്രക്കും സ്റ്റേഷനിലേക്ക് മാറ്റി.







