
തിരുവനന്തപുരം : സ്ത്രീധനമായി നൽകിയ സ്വർണത്തിനും പണത്തിനും പുറമെ യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമിയും വിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും കുടുംബത്തെയും മാനസികമായും പീഡിപ്പിച്ചതിന് ഭർത്താവിനെയും രക്ഷിതാക്കളെയും പ്രതി ചേർത്ത് വിഴിഞ്ഞം പോലീസ് കേസെടുത്തു.
തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിനി ഐശ്വര്യ (23) യുടെ പരാതിയെ തുടർന്ന് വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള റോണി കോട്ടേജിൽ റോണി (28), ഇയാളുടെ രക്ഷിതാക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 2022 ഒക്‌ടോബർ 31-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. സിവിൽ സർവീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്ഇൻസ്‌പെക്ടർ പട്ടികയിൽ പേരുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്.
175 പവൻ സ്വർണവും 45 ലക്ഷം രൂപയുമാണ് വീട്ടുകാർ സ്ത്രീധനമായി നൽകിയത്. വിവാഹശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരിൽ തമിഴ്‌നാട്ടിലുള്ള രണ്ടേക്കർ ഭൂമിയും കൂടി റോണിയുടെ പേരിൽ എഴുതിനൽകണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടിൽകൊണ്ടുവിട്ടു. തുടർന്ന് ബന്ധം വേർപിരിക്കുന്നതിന് കുടുംബകോടതിയിൽ കേസും ഫയൽ ചെയ്യുകയും ചെയ്തതോടെയാണ് യുവതി വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







