
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി; കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ പാനൂരിൽ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. വീട്ടുമുറ്റത്ത് വെച്ചായിരുന്നു നായയുടെ ആക്രമണം. പാനൂർ സ്വദേശിയായ നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്. കുട്ടി മൂന്ന് ദിവസമായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടപ്പെട്ടു.
പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ഒന്നര വയസ്സുള്ള ആൺകുട്ടി തെരുവുനായയുടെ ആക്രമണത്തിന് ഇരയാവുന്നത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടത്. പല്ലിനും മുഖത്തും കണ്ണിനുമെല്ലാം പരിക്കുകളുണ്ടായിരുന്നു. ഒരു നായയാണ് കുട്ടിയെ ആക്രമിച്ചത്. മൂന്നു ദിവസമായി കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് കുട്ടിയുടെ പിതാവ് നസീർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്നയുടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് കേട്ടതിനെ തുടർന്നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പല്ലിന് പൊട്ടുള്ളത് കൊണ്ട് നിലവിൽ കുട്ടി ഭക്ഷണം കഴിക്കുന്നില്ല. ജ്യൂസ് പോലെയുള്ള പാനീയങ്ങളാണ് നൽകുന്നതെന്നും തെന്ന് പിതാവ് പറയുന്നു. ഈ മേഖലയിൽ തെരുവുനായ ആക്രമണം പതിവാണ്. അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു.