ചികിത്സ വൈകിയെന്ന് ആരോപിച്ച് മർദിച്ച സംഭവം; കോഴിക്കോട് ഡോക്‌ടർമാർ പണിമുടക്കിൽ; വലഞ്ഞ് രോഗികൾ

ചികിത്സ വൈകിയെന്ന് ആരോപിച്ച് മർദിച്ച സംഭവം; കോഴിക്കോട് ഡോക്‌ടർമാർ പണിമുടക്കിൽ; വലഞ്ഞ് രോഗികൾ

സ്വന്തം ലേഖകൻ

കോഴിക്കോട് : ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിൽ രോഗികൾ വലഞ്ഞു. മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുത്തത് ദൂരദിക്കിൽ നിന്നെത്തിയ രോഗികളെ പോലും ദുരിതത്തിലാക്കി.

കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധൻ പി കെ അശോകനെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരത്തിന് ഇറങ്ങിയത്. കോഴിക്കോട് നഗരപരിധിയിലെ ആശുപത്രികളിലാണ് പണിമുടക്ക്. മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടർമാരും അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎംഎയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിന് കെജിഎംഒഎയും സർക്കാർ ഡോക്‌ടർമാരുടെ സംഘടനകളും പിന്തുണ നൽകുന്നുണ്ട്. ഡോക്‌ടർമാർ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

അക്രമികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഐഎംഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാനമൊട്ടാകെ പ്രതിഷേധ ദിനമായും ആചരിക്കുന്നു. അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി എന്നിവ മുടങ്ങില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്‌ടർമാരാണ് ഒപിയിൽ പരിശോധന നടത്തുന്നത്. സീനിയർ ഡോക്‌ടർമാർ ആരും എത്താതായതോടെ മറ്റ് ജില്ലകളിൽ നിന്നടക്കം ആശുപത്രിയിൽ എത്തിയ രോഗികൾ വലഞ്ഞു.

അതിനിടെ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ്‌ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നടക്കാവ് സ്റ്റേഷനിൽ എത്തി പ്രതികള്‍ കീഴടങ്ങുകയായിരുന്നു.

കേസിൽ ആറ് പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ പി കെ അശോകനെയാണ് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ മർദിച്ചത്. ഇവർ ആശുപത്രി തല്ലി തകര്‍ക്കുകയും ചെയ്‌തു.