
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി പരിഗണിക്കുന്നത് ഈ മാസം ഇരുപതിലേക്ക് മാറ്റി. വിസ്താര നടപടികൾ അവസാനഘട്ടത്തിലാണ്. ഇരുപതിനോ അതിനോടടുത്ത ദിവസങ്ങളിലോ വിധി പ്രസ്താവത്തിനുളള തീയതി നിശ്ചയിക്കുമെന്നാണ് കരുതുന്നത്.
നടൻ ദിലീപ് എട്ടാം പ്രതിയായ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.
ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.








