ആ ഫോണ്‍ നശിപ്പിച്ചുവെന്ന് സംശയം; കൂടുതല്‍ തെളിവ് കിട്ടിയെന്നും പ്രോസിക്യൂഷന്‍; സലീഷിന്റെ കാറപകടം തലയില്‍ വച്ചു കെട്ടാനുള്ള നീക്കം നടന് തുണയാകുമോ?   വിധി ഇന്നറിയാം…… ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ ദിലീപിനെ അറസ്റ്റു ചെയ്യും

ആ ഫോണ്‍ നശിപ്പിച്ചുവെന്ന് സംശയം; കൂടുതല്‍ തെളിവ് കിട്ടിയെന്നും പ്രോസിക്യൂഷന്‍; സലീഷിന്റെ കാറപകടം തലയില്‍ വച്ചു കെട്ടാനുള്ള നീക്കം നടന് തുണയാകുമോ? വിധി ഇന്നറിയാം…… ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ ദിലീപിനെ അറസ്റ്റു ചെയ്യും

സ്വന്തം ലേഖിക

കൊച്ചി: ഗൂഢാലോചന കേസില്‍ ഹൈക്കോടതിയുടെ വിധി ഇന്ന് അറിയാം.

ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ദിലീപ് ഫോണുകള്‍ കൈമാറിയെങ്കിലും ഈ ഫോണുകള്‍ ഏതെല്ലാമാണെന്നതില്‍ സംശയമുണ്ട്. ഇത് ദിലീപിന് വിനയാകുമോ എന്നതാണ് നിര്‍ണ്ണായകം. പ്രോസിക്യൂഷന്‍ ഉപഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആറ് മൊബൈല്‍ ഫോണുകള്‍ കൈമാറാനാണ് ജസ്റ്റിസ് പി. ഗോപിനാഥ് ശനിയാഴ്ച നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച്‌ തിങ്കളാഴ്ച ആറ് ഫോണ്‍ നല്‍കിയെന്ന് പറയുന്ന ദിലീപ് ഉപഹര്‍ജിയില്‍ പറയുന്ന ആദ്യ ഫോണിനെക്കുറിച്ച്‌ ഒരു പിടിയുമില്ലെന്ന് വിശദീകരിച്ചതാണ് ആശയക്കുഴപ്പത്തിനു കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ദിലീപിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യും. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാഹചര്യം നല്‍കാതിരിക്കാനാണ് ഇത്.

ദിലീപും അനുജനും അളിയനും പൊലീസ് നിരീക്ഷണത്തിലാണ്.
ദിലീപിന് കിട്ടുന്നതുപോലുള്ള ആനുകൂല്യം ഏതെങ്കിലും പ്രതികള്‍ക്ക് കിട്ടുമോ എന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ചോദിച്ചത്.

മറ്റൊരു കേസിലെ നിര്‍ണായക തെളിവുള്ളതിനാല്‍ ഫോണ്‍ നല്‍കാനാവില്ലെന്ന് പ്രതി പറയുന്നു. പിന്നീട് ഫോണ്‍ എവിടെ പരിശോധിക്കണമെന്നു നിര്‍ദ്ദേശിക്കുന്നു. കേട്ടുകേള്‍വിയുണ്ടോ ഇതൊക്കെ.
അന്വേഷണോദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നതിന് ധാരാളം തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു. കേസ് ഡയറി ഹാജരാക്കാം. പ്രതികള്‍ അന്വേഷണോദ്യോഗസ്ഥനുമുന്നില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കണം. ഗൂഢാലോചനക്കേസ് അട്ടിമറിക്കാനാണ് ദിലീപ് ഫോണുകള്‍ മുംബൈയിലേക്ക് കടത്തിയതെന്നും വാദിച്ചു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണനും ഹാജരായി. അങ്ങനെ ദിലീപ് കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് കടുപ്പിച്ചു.

വ്യാജ തെളിവുണ്ടാക്കാനാണ് ഫോണിനുവേണ്ടി നിര്‍ബന്ധം പിടിക്കുന്നതെന്നായിരുന്നു ദിലീപിന്റെ മറുപടി. പ്രായമായ അമ്മയെമാത്രം പ്രതിചേര്‍ത്തില്ല. കുടുംബത്തിലെ ആണുങ്ങളെയെല്ലാം പ്രതിയാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ടാബും ലാപ്ടോപ്പും പോയെന്ന് പറയുന്നു. അതില്‍ അന്വേഷണമില്ല. ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ വന്നിട്ടുണ്ട്. നാളെ ആ കേസിലും പ്രതിയാക്കും.

നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാന്‍ കസ്റ്റഡിയിലെടുക്കാനാണ് നോക്കുന്നത്. കേസില്‍ ഒരു വി.ഐ.പി.യുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോള്‍ കേള്‍ക്കാനില്ല-ഇതായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയുടെ വാദങ്ങള്‍. മൊബൈല്‍ കട നടത്തിയിരുന്ന സിനിമാക്കാരനായ സലീഷിന്റെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്ന ആരോപണമാണ് ദിലീപിന്റെ അഭിഭാഷകന്‍ ചര്‍ച്ചയാക്കിയത്.

തിങ്കളാഴ്ച മുദ്രവെച്ച പെട്ടിയിലാക്കി മൊബൈല്‍ ഫോണുകള്‍ കൈമാറിയതിനൊപ്പം ദിലീപ് നല്‍കിയിരിക്കുന്ന വിശദീകരണമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഉപഹര്‍ജിയില്‍ ഒന്നാം നമ്പറായി പറയുന്ന ഐ ഫോണ്‍ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്ന ദിലീപ് തൊട്ടുപിന്നാലെ പണ്ടെന്നോ താന്‍ ഉപയോഗിച്ചതാണോ അത് എന്ന സംശയവും പ്രകടിപ്പിക്കുന്നു. നാലാം നമ്പര്‍ ഫോണിന്റെ ഐ.എം.ഇ.ഐ. നസറിനെക്കുറിച്ചേ പ്രോസിക്യൂഷന്‍ പറയുന്നുള്ളൂവെന്നും കമ്പനി ഏതാണെന്ന് പറയുന്നില്ലെന്നുമായിരുന്നു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്.

പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുന്ന ഏഴാം നമ്പര്‍ ഫോണ്‍ തന്റെ സഹോദരീഭര്‍ത്താവ് സൂരജ് ഉപയോഗിച്ചതല്ല ഡ്രൈവര്‍ അപ്പു ഉപയോഗിച്ചതാണെന്നും ദിലീപ് ഇപ്പോള്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ട മൂന്നു ഫോണുകള്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഇതെല്ലാം സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. ഈ മൂന്ന് ഫോണുകളും കിട്ടിയേ തീരൂവെന്ന നിലപാടിലാണ് അന്വേഷണ സംഘം.

പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്ന മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം നശിപ്പിച്ചതായി ക്രൈംബ്രാഞ്ചിനു സംശയമുണ്ട്. ദിലീപിനും അടുത്തബന്ധുക്കള്‍ക്കും എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു രംഗത്തു വന്നതിനു ശേഷം ഈ 2 ഫോണുകള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നു ഫോണ്‍വിളി രേഖകള്‍ (സിഡിആര്‍) പരിശോധിച്ച അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ ഈ ഫോണുകളില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ മറ്റു രണ്ടു ഫോണുകളില്‍ ഇട്ട് ദിലീപിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഈ ഫോണുകളാണ് റെയ്ഡിനിടയില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

രണ്ട് ഐ ഫോണുകള്‍ അടക്കം ദിലീപിന്റെ 4 ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഐഎംഇഐ നമ്പര്‍ 356723080949446 ഐ ഫോണ്‍ ആണ് നല്‍കാതിരുന്നത്. എന്നാല്‍ ഈ ഫോണ്‍ ഏതാണെന്നു മനസ്സിലാകുന്നില്ലെന്നാണ് ദിലീപ് ഇന്നലെ കോടതിയില്‍ നല്‍കിയ വിശദീകരണം. തന്റെ കൈവശമില്ലെന്നും ഇപ്പോഴോ അടുത്ത കാലത്തോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു.

ഉപയോഗിച്ചിരുന്ന ഒരു ഐഫോണിന്റെ പ്രവര്‍ത്തനം നേരത്തെ നിലച്ചിരുന്നു. ഈ ഐഫോണ്‍ തന്റെ കൈവശമില്ലെന്ന് ചോദ്യം ചെയ്യവെ, അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ ഫോണാകാം പ്രോസിക്യൂഷന്‍ പറയുന്ന ഫോണ്‍. അല്ലെങ്കില്‍, ജനുവരി 13ന് തന്റെ വീട്ടിലെ പരിശോധനയില്‍ ക്രൈംബ്രാഞ്ച് എടുത്തുകൊണ്ടു പോയ ഫോണ്‍ ഇതാകാമെന്നും ദിലീപ് വിശദമാക്കുന്നു.